പാലക്കാട്: കല്ലടിക്കോട് അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കാറിന്‍റെ അമിതവേഗതയെന്ന് പ്രാഥമിക നിഗമനം. അമിതവേഗത്തിൽ വലതുവശം ചേർന്നാണ് കാർ വന്നതെന്നും ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നും ലോറി ഡ്രൈവർ മൊഴി നൽകി. പൊലീസും ഇക്കാര്യമാണ് പറയുന്നത്. കാറിൽ മദ്യക്കുപ്പികളുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി 11.20ഓടെ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ അഞ്ചുപേരാണ് മരിച്ചത്. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ.കെ. വിജേഷ്, ടി.വി. വിഷ്ണു, രമേശ്, മഹേഷ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരാണ് മരിച്ചത്.
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപമാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തുനിന്ന് വന്ന കാറും എതിരെ മണ്ണാർക്കാട് ഭാഗത്തുനിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.