ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഔദ്യോഗിക ചടങ്ങുകളിൽ ടീ ഷർട്ടും ജീൻസും ധരിച്ച് എത്തുന്നതിനെ ചോദ്യം ചെയ്ത് മദ്രാസ് ഹൈകോടതിയിൽ ഹർജി. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴും ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോഴും ഉദയനിധിയോട് ‘ഔപചാരിക വസ്ത്ര ധാരണ രീതി’ പാലിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം. സത്യകുമാറാണ് ഹർജി നൽകിയത്.
ഔദ്യോഗിക പരിപാടികളിൽ “ടീ ഷർട്ടും ജീൻസും കാഷ്വൽ പാദരക്ഷകളും” ധരിച്ച ഉദയനിധി 2019-ൽ പുറപ്പെടുവിച്ച പൊതുപ്രവർത്തകരുടെ ഔപചാരിക വസ്ത്രധാരണരീതി നിർദേശിക്കുന്ന സംസ്ഥാന സർക്കാർ ഉത്തരവ് ലംഘിക്കുകയാണെന്ന് എം. സത്യകുമാർ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ഉദയനിധി ധരിക്കുന്ന ടീ ഷർട്ടുകളിൽ ഡി.എം.കെയുടെ ചിഹ്നം ഉണ്ടാകാറുണ്ടെന്നും ഹർജിയിൽ പറയുന്നു. ഡി.എം.കെ.യുടെ ചിഹ്നമായ ഉദയസൂര്യൻ മുദ്രണം ചെയ്ത ടീ ഷർട്ടാണ് ഉദയനിധി ധരിക്കുന്നത്. സർക്കാർ യോഗങ്ങളിൽ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് പൊതു പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.