അന്ന് എഡിഎമ്മിനെ പിന്തുടർന്ന സ്കൂട്ടർ യാത്രികൻ പ്രശാന്തൻ? ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യം ശേഖരിച്ച് പൊലീസ്
കണ്ണൂർ: എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് പറയുന്ന ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. എഡിഎം ഓഫീസിൽ നിന്ന് തൻ്റെ ക്വാർട്ടേർസിലേക്ക് നടന്നുപോകുമ്പോൾ പിന്തുടർന്ന് വന്ന സ്കൂട്ടർ യാത്രികൻ എഡിഎമ്മിൻ്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേഷം, വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തിൽ പോകുന്നതാണ് ദൃശ്യം. എഡിഎമ്മിനെ പിന്തുടർന്ന സ്കൂട്ടർ യാത്രികൻ പ്രശാന്തനാണ് എന്ന് പൊലീസ് സംശയിക്കുന്നു. ഒക്ടോബർ ആറ് അവധി ദിവസമായിരുന്നു.
കണ്ണൂർ പള്ളിക്കുന്നിൽ കെഎംഎം വിമൻസ് കോളേജിന് സമീപത്തെ ക്വാർട്ടേർസിലേക്ക് എഡിഎം നടന്നുപോകുമ്പോഴാണ് സ്കൂട്ടറിലെത്തിയ ആൾ അടുത്തേക്ക് വന്നത്. ഒക്ടോബർ ആറിന് എഡിഎമ്മിൻ്റെ വീട്ടിൽ പോയി 98500 രൂപ കൈക്കൂലിയായി നൽകിയെന്നാണ് പ്രശാന്തൻ്റെ ആരോപണം. എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്.