വനിതാ വ്യവസായ കേന്ദ്രത്തിന്റെ ശുചിമുറിയില്‍ വെള്ളമില്ല, നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തൃശൂര്‍: തോളൂര്‍ ഗ്രാമപഞ്ചായത്തിന്റെ വനിതാ വ്യവസായ കേന്ദ്രത്തിലുള്ള ശുചിമുറിയില്‍ വെള്ളവും മറ്റ് സൗകര്യങ്ങളും രണ്ടു മാസത്തിനുള്ളില്‍ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ശുചിമുറി ഉണ്ടെങ്കിലും പൈപ്പ് കണക്ഷന്‍ ഇല്ലെന്ന പരാതിയിലാണ് കമ്മിഷന്‍ അംഗം വി കെ ബീനാകുമാരിയുടെ ഉത്തരവ്. വനിതാ വ്യവസായ കേന്ദ്രം എന്നാണ് പേരെങ്കിലും വനിതകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയുന്നില്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. 

ശുചിമുറിയില്‍ വെള്ള സംഭരണി സ്ഥാപിച്ച് വെള്ളമെത്തിക്കാന്‍ പഞ്ചായത്തിന് കാലതാമസം എന്തിനാണെന്ന് കമ്മിഷന്‍ ചോദിച്ചു. തോളൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. കിണറില്‍നിന്നും വെള്ളം കോരി കൊണ്ടുവന്ന് ശുചിമുറി ഉപയോഗിക്കേണ്ട ഗതികേടിലാണ് വനിതാ വ്യവസായ കേന്ദ്രത്തിലുള്ളവരെന്ന് പരാതിയില്‍ പറയുന്നു. 

ശുചിമുറി വൃത്തിയാക്കിയിട്ടുണ്ടെന്നും അതിന് സമീപം കിണറുണ്ടെന്നും തോളൂര്‍ പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. എന്നാല്‍ നടുവേദനയുള്ള തനിക്ക് കിണറില്‍നിന്നും വെള്ളം കോരി ശുചിമുറി ഉപയോഗിക്കാനുള്ള ആരോഗ്യമില്ലെന്നാണ് പരാതിക്കാരി കമ്മിഷനെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് രണ്ട് മാസത്തിനുള്ളിൽ സൗകര്യമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin