തിരുവനന്തപുരം: കണ്ണൂരിലെ അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് നവീൻ ബാബുവിനെ യാത്രഅയപ്പ് ചടങ്ങിലെത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാനസികമായി തേജോവധം ചെയ്ത് മരണത്തിലേക്ക് തള്ളിയിട്ടത് കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യസംഭവമല്ല.
കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും ചേർന്നാണ് കടുത്ത മാനസിക സംഘർഷത്തിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.
ജോലിയിൽ അതിസമർത്ഥയായിരുന്ന അനീഷ്യയുടെ മരണത്തിൽ 2 പ്രോസിക്യൂട്ടർമാരെ പ്രതിയാക്കിയെങ്കിലും അന്വേഷണം ഉഴപ്പി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയിലെത്തിയിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയെടുക്കുന്ന കേസുകളിൽ പോലീസ് ഒത്തുകളിക്കുകയും നിർവീര്യമാവുകയുമാണ് പതിവ്.
കൊല്ലത്തെ രക്തസാക്ഷി
കഴിഞ്ഞ ജനുവരിയിലായിരുന്നു കൊല്ലം പരവൂരിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യയുടെ ആത്മഹത്യ. മേലുദ്യോഗസ്ഥന്റേയും സഹപ്രവർത്തകന്റേയും മാനസികപീഡനം താങ്ങാനാകാതെനാണ് അനീഷ്യ ജീവനൊടുക്കിയത്. അനീഷ്യയുടെ ഭർത്താവ് കെ.എൻ. അജിത്കുമാർ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കൂടിയായിരുന്നു.
മേലധികാരിയിൽ നിന്നും സഹപ്രവർത്തകനിൽ നിന്നുമുള്ള മാനസികപീഡനം താങ്ങാനാതാകാതെ ജീവനൊടുക്കിയെന്നായിരുന്നു ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നത്. കൊല്ലം പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അബ്ദുൾ ജലീൽ, പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ശ്യാം കൃഷ്ണ.കെ.ആർ എന്നിവർക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. ഇവർക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.
വകുപ്പുതല അന്വേഷണം വെറും ചടങ്ങായിരുന്നു. പ്രതികളുടെ അതേ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വകുപ്പുതല അന്വേഷണം നടത്തിയതെന്നും വിശ്വാസ്യതയില്ലാത്ത വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തലുകൾ പരിഗണിച്ചാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം കിട്ടിയതെന്ന് കുടുംബം പറയുന്നു.
ആത്മഹത്യക്ക് ബോധപൂർവം പ്രേരിപ്പിക്കുകയോ അതിനായി സഹായിക്കുകയോ ചെയ്തുവെന്ന് തെളിയിക്കപ്പെട്ടാലേ പ്രേരണക്കുറ്റം നിലനിൽക്കൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടേയും ഇരയുടേയും ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ആരോപണങ്ങൾക്കിടയാക്കിയത്. ഒരാളെ അപകീർത്തിപ്പെടുത്തുന്നത് ആത്മഹത്യക്ക് പ്രേരണയാകും.
എന്നാൽ, ഇതിന് വ്യക്തമായ തെളിവുണ്ടാകണം. ഇത് സംബന്ധിച്ച വിശദമായ പരിശോധന വിചാരണഘട്ടത്തിലാണ് വേണ്ടത്. പ്രേരണക്കുറ്റം വ്യക്തമായി തെളിയിക്കാൻ പ്രാപ്തമായ അന്വേഷണം നടത്താനും കോടതി നിർദ്ദേശിച്ചു. പക്ഷേ കാര്യമായ തുടർനടപടികളുണ്ടായിട്ടില്ല.
ഐ.പി.എസ് റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണമോ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണമോ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിക്കും സർക്കാരിനും നിവേദനം നൽകിയെങ്കിലും ഒന്നുമുണ്ടായില്ല.
സഹപ്രവർത്തകർക്കെതിരേ കത്തെഴുതിവച്ചാണ് അനീഷ്യ ജീവനൊടുക്കിയത്. പ്രതികളുടെ മാനസികപീഡനവും അവഹേളനവമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. തുടർന്ന് ഇരുവർക്കുമെതിരെ പ്രേരണക്കുറ്റം ചുമത്തി.
എന്നാൽ, ഡെപ്യൂട്ടി ഡയറക്ടറെന്ന നിലയിൽ കൃത്യ നിർവഹണത്തിൻറെ ഭാഗമായ ഇടപെടൽ മാത്രമാണ് നടത്തിയതെന്ന് ഒന്നാം പ്രതി അബ്ദുൽ ജലീലും മരണവുമായി തനിക്ക് ബന്ധമില്ലെന്ന് രണ്ടാം പ്രതി ശ്യാംകൃഷ്ണയും ഹർജിയിൽ ചൂണ്ടിക്കാട്ടി.
അനീഷയുടെ സ്ഥിതിയാകുമോ നവീനും?
തങ്ങളുടെ പങ്കാളിത്തം നിഷേധിക്കുന്നതാണ് വകുപ്പ്തല അന്വേഷണമെന്നും വാദിച്ചു. സമാനമായ സ്ഥിതിയാവും കണ്ണൂർ എ.ഡി.എമ്മിന്റെ കേസിലും ഉണ്ടാവാനിടയുള്ളത്. മരണത്തിൽ തനിക്ക് പങ്കില്ലെന്ന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ദിവ്യ നിലപാടെടുക്കും. പോലീസ് മനപൂർവം ഉഴപ്പുകയും ചെയ്യുന്നതോടെ കേസ് എങ്ങുമെത്താതെ അവസാനിക്കുമെന്നാണ് ആശങ്ക.
മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്‌തതിന് മുമ്പുള്ള ശബ്‌ദരേഖ പോലും പുറത്തുവന്നിരുന്നു. മേലുദ്യോഗസ്ഥരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും സമ്മർദം നേരിടുന്നതായാണ് ശബ്‌ദ സന്ദേശത്തിൽ പറയുന്നത്. വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്‌ദ സന്ദേശങ്ങളാണ് പുറത്തായത്.
തെളിവുകളെല്ലാം എഴുതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ അനീഷ്യ പറയുന്നുണ്ട്. ഏറെ പ്രതിസന്ധികൾ തരണം ചെയ്‌ത് കഷ്ടപ്പെട്ട് പഠിച്ചാണ് താനും ഭർത്താവും ഈ നിലയിലെത്തിയത്. തെറ്റായി ഒന്നും ചെയ്‌തിട്ടില്ല. ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ. തെറ്റിന് കൂട്ടുനിൽക്കാത്തതിന് നിരന്തരം മാനസിക പീഡനം നേരിടുകയാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല.
ആത്മഹത്യയുടെ വക്കിലാണെന്നും ശബ്‌ദ സന്ദേശത്തിൽ പറയുന്നു. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കിയെന്നും ഇതിൽ പറയുന്നുണ്ട്. അടുത്ത സുഹൃത്തുക്കൾക്ക് അയച്ചതാണ് ശബ്ദ സന്ദേശങ്ങൾ. കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ വിളിച്ചുചേർത്ത യോഗത്തിൽ ഉണ്ടായ കാര്യങ്ങൾ തനിക്ക് താങ്ങാനാകുന്നില്ലെന്ന് അനീഷ്യയുടെ ഡയറിയിലെ 19 പേജുള്ള ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്.
തന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമായി വായിച്ചതിന് പുറമേ യോഗത്തിൽ ഉണ്ടായിരുന്നവരിൽ വലിയൊരു വിഭാഗവും അധിക്ഷേപിച്ചുവെന്നും പറയുന്നു. നിർണായക വിവരങ്ങൾ അടങ്ങിയിട്ടുള്ള അനീഷ്യയുടെ ഡയറിയും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതടക്കം പുറത്തുവന്നിട്ടും കാര്യമായ അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ല.