ഒന്നൊന്നായി കാണാതാകുന്ന വിലപിടിപ്പുള്ള അലങ്കാര മത്സ്യങ്ങള്‍, ഒടുവിൽ കള്ളനെ പിടിച്ചപ്പോൾ അമ്പരന്ന് വീട്ടുകാര്‍
കോഴിക്കോട്: വിലപിടിപ്പുള്ള അലങ്കാര മത്സ്യങ്ങള്‍ കാണാതായതിന് പിറകിലുള്ള ആളെ പിടികൂടിയപ്പോള്‍ അമ്പരന്ന് വീട്ടുകാര്‍. താമരശ്ശേരിയിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ കലാക്കാംപൊയില്‍ സ്വദേശി മജീദിന്റെ വീട്ടില്‍ നിന്നാണ് തുടര്‍ച്ചയായി അലങ്കാര മത്സ്യങ്ങളെ കാണാതായത്. ആരും കാണാതെയെത്തി മത്സ്യങ്ങളെ അകത്താക്കി മടങ്ങിയിരുന്ന മരപ്പട്ടി ഒടുവില്‍ വീട്ടുകാരുടെ കെണിയില്‍ പെടുകയായിരുന്നു.
മത്സ്യങ്ങളുടെ എണ്ണം ദിനംപ്രതി കുറഞ്ഞപ്പോഴാണ് മജീദും കുടുംബവും ഈ കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പറമ്പിലും മറ്റു എത്തുന്ന പക്ഷികളെയാണ് ആദ്യം സംശയിച്ചതെന്ന് മജീദ് പറയുന്നു. പിന്നീട് ദിവസവും നിരീക്ഷിച്ചെങ്കിലും പക്ഷികളല്ലെന്ന് മനസ്സിലായി. തുടര്‍ന്ന് 5000 ലിറ്റര്‍ ജലം നിറച്ചിരുന്ന അക്വാറിയത്തിലെ വെള്ളത്തിന്റെ അളവ് തീരെ കുറയ്ക്കുകയായിരുന്നു.
ഇതറിയാതെ ഇന്നലെ എത്തിയ മരപ്പട്ടി പതിവുപോലെ ടാങ്കില്‍ ഇറങ്ങിയപ്പോള്‍ തിരികേ കയറാനാകാതെ കുടുങ്ങിപ്പോയി. എന്ന് കരുതുന്നു. ഇന്ന് പുലര്‍ച്ചെ മത്സ്യങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനെത്തിയ കുടുംബാംഗങ്ങളാണ് മരപ്പട്ടിയെ കണ്ടത്. പിന്നീട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ആര്‍ ആര്‍ ടി അംഗം ചുണ്ടക്കുന്നുമ്മല്‍ ബഷീര്‍ എത്തി പിടികൂടുകയായിരുന്നു. മരപ്പട്ടിയെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി.