ശമ്പളം കൊടുക്കാൻ പണമില്ല, രാഷ്ട്രീയ നിയമനക്കാരെ വെട്ടി, ഒഴിവാക്കിയത് 228പേരെ, അപ്രതീക്ഷിത നടപടിയുമായി മുയിസു

ദില്ലി: ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി വിവിധ സർക്കാർ മന്ത്രാലയങ്ങളിലുള്ള 228 രാഷ്ട്രീയ നിയമനക്കാരെ നീക്കം ചെയ്തതായി മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു. രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന സാമ്പത്തി ബാധ്യത ലഘൂകരിക്കാനാണ് നടപടിയെന്ന് പ്രസിഡന്‍റ് തൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. അടുത്ത 15 ദിവസത്തിനുള്ളിൽ വിവിധ സർക്കാർ മന്ത്രാലയങ്ങളിൽ നിന്ന് 228 രാഷ്ട്രീയ നിയമിതരെ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.  7 സംസ്ഥാന മന്ത്രിമാർ, 43 ഡെപ്യൂട്ടി മന്ത്രിമാർ, 109 മുതിർന്ന പൊളിറ്റിക്കൽ ഡയറക്ടർമാർ, 69 പൊളിറ്റിക്കൽ ഡയറക്ടർമാർ എന്നിവരെ ഉള്‍പ്പെടെയാണ് നീക്കുന്നത്.

ബജറ്റിൽ നിന്ന് പ്രതിമാസം 5.714 ദശലക്ഷം ലാഭിക്കാമെന്നാണ് കണക്കുകൂട്ടല്‍. പ്രസിഡൻറ് അധികാരമേറ്റതിന് ശേഷമുള്ള പരിഷ്കാരങ്ങളുടെ ഭാ​ഗമായാണ് നടപടി. മാലദ്വീപിൽ ഒരു വികസന ബാങ്ക് സ്ഥാപിക്കുന്നതിനും വളർച്ചയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തിൻ്റെ സാമ്പത്തിക നയങ്ങൾ അവലോകനം ചെയ്യുന്നതിനുമുള്ള പദ്ധതികളും പ്രസിഡന്റ് ആലോചിക്കുന്നു.

പുനരുപയോഗ ഊർജം, സുസ്ഥിര വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ അവസരങ്ങൾ ഉപയോ​ഗപ്പെടുത്താൻ അദ്ദേഹം ഇന്ത്യൻ നിക്ഷേപകരെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യൻ നിക്ഷേപകർക്ക് അനുയോജ്യമായ അന്തരീക്ഷമാണ് മാലിദ്വീപ് വാഗ്ദാനം ചെയ്യുന്നതെന്നും ആഗോള കാലാവസ്ഥാ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനൊപ്പം സുസ്ഥിരമായ ഭാവി വളർത്തിയെടുക്കാൻ ഇന്ത്യക്കാരുടെ വൈദഗ്ധ്യം ഞങ്ങളെ സഹായിക്കുമെന്നും മുയിസു പറഞ്ഞു. 

By admin