കോട്ടയം: രാജ്യത്തേക്കുള്ള റബര്‍ ഇറക്കുമതി കുതിച്ചുയരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 310413 മെടിക് ടണ്‍ റബര്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇറക്കുമതി ചെയ്യപ്പെട്ടത് 254488 മെട്രിക് ടണ്‍ മാത്രമാണ്.
കാലാവസ്ഥാ വ്യതിയാനം, കണ്ടെയ്‌നര്‍ ഷിപ്പുകളുടെ ക്ഷാമം കാരണം റബര്‍ വില 250 മുകളിലേക്കു കടന്നതിനു പിന്നാലെയാണ് ടയർ കമ്പനികള്‍ ഇറക്കുമതി വര്‍ധിപ്പിച്ചത്.
ഇതോടെ ഉയര്‍ന്നു നിന്ന വില 200 രൂപയില്‍ താഴേയ്ക്കു കൂപ്പു കുത്തിയിരുന്നു. അനിയന്ത്രിതമായ റബര്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടമെന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്തുവരുകയും ചെയ്തിരുന്നു.
ഇതിനിടെയാണു റബര്‍ ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി.) നല്‍കുന്നതിനു ഫീസ് ചുമത്താന്‍ റബര്‍ബോര്‍ഡ് തീരുമാനമെടുത്തത്. ഇതു സംബന്ധിച്ചുള്ള ബോര്‍ഡിന്റെ ശിപാര്‍ശ കേന്ദ്രഗവണ്മെന്റിന്റെ പരിഗണനയിലാണ്. ഓരോ ബാച്ച് ഇറക്കുമതിച്ചരക്കിനും 5000 രൂപ വീതം ഈടാക്കുന്നതിനാണു ബോര്‍ഡിന്റെ നിര്‍ദേശം.
കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന ഗുണമേന്മ കുറഞ്ഞ പ്രകൃതിദത്ത റബറിന്റെ വിവിധ വകഭേദങ്ങളുടെ ആഭ്യന്തര വിപണിയിലേക്കുള്ള ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് എന്‍.ഒ.സി. ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍ട്ടിഫിക്കറ്റിന് ഫീസ് ചുമത്തുന്നതടക്കമുള്ള പുതിയ നടപടിക്രമങ്ങള്‍ വരുന്നതോടെ ഇറക്കുമതി റബ്ബറിന്റെ ഗുണമേന്മാപാലനം കൂടുതല്‍ കാര്യക്ഷമമാകും. ആഭ്യന്തര വിപണി മെച്ചപ്പെടുന്നതിനു പുതിയ തീരുമാനം സഹായിക്കുമെന്നാണു റബർ ബോർഡിന്റെ പ്രതീക്ഷ.
2021-ല്‍ കേന്ദ്ര ഗവണ്മെന്റ് റബര്‍ ഇറക്കുമതിക്കുള്ള അളവു നിയന്ത്രണം പിന്‍വലിച്ചിരുന്നു. പകരം ഇറക്കുമതി ചെയ്യുന്ന റബറിനു ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രകാരമുള്ള ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കുന്നതിനു സാമ്പിളുകള്‍ പരിശോധിച്ച് എന്‍.ഒ.സി. നല്‍കാന്‍ തീരുമാനിച്ചു.
അത്തരത്തില്‍ നല്‍കുന്ന എന്‍.ഒ.സി.ക്ക് ഫീസ് ചുമത്തുന്നതിനാണു ബോര്‍ഡ് ഇപ്പോള്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്ന റബര്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയശേഷം ഫീസ് ഈടാക്കാതെ ആണു സര്‍ട്ടിഫിക്കറ്റ് നല്‍കിവരുന്നത്. രാജ്യത്ത് മറ്റു പല സ്ഥാപനങ്ങളും റബറിതര വസ്തുക്കളുടെ ഇറക്കുമതിക്കു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു ഫീസ് ഈടാക്കിക്കൊണ്ടാണ്.
2023-24 ല്‍ രാജ്യത്ത് 492682 മെട്രിക് ടണ്‍ റബറിന്റെ ഇറക്കുമതി നടന്നിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 310413 മെടിക് ടണ്‍ ഇറക്കുമതി ചെയ്യപ്പെട്ടതായാണു കണക്കാക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തേക്കുള്ള റബര്‍ ഇറക്കുമതി കൂടിവരുമെന്നും ഗുണമേന്മ സംബന്ധിച്ച് കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നുമെന്നു റബര്‍ ബോര്‍ഡ് വ്യക്തമാക്കുന്നു.