നവദമ്പതികള്‍ സഞ്ചരിച്ച കാർ 15അടി ആഴമുള്ള കിണറ്റിലേക്ക്, അത്ഭുതകരമായി ജീവിതത്തിലേക്ക് കാർത്തികും വിസ്മയയും
കോലഞ്ചേരി: ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ആഴമേറിയ പഞ്ചായത്ത് കിണറ്റിലേക്ക് വീണു. അപകടത്തിൽ നവദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ കോമ്പാറ മീനസദനത്തിൽ കാർത്തിക് എം. അനിൽ (27), ഭാര്യ കൊട്ടാരക്കര ഇരമ്പനങ്ങാട് വിസ്മയം വീട്ടിൽ വിസ്മയ (25) എന്നിവരാണ് രക്ഷപ്പെട്ടത്. കൊട്ടാരക്കരയിൽനിന്ന് കോമ്പാറയിലേക്ക് പോകുമ്പോഴാണ് പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപം വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കാർ അപകടത്തിൽപ്പെട്ടത്.
ചപ്പാത്തിൽ വീണ് നിയന്ത്രണം തെറ്റിയ കാർ റോഡരികിലെ 15 അടി താഴ്ചയുള്ള കിണറിന്റെ ചുറ്റുമതിൽ തകർത്ത് അകത്തേക്ക് വീഴുകയായിരുന്നു. കിണറ്റിൽ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. കാർ വീണതോടെ പിൻ ഭാഗത്തെ ഡോർ തുറന്ന് ഇരുവരും കാറിന് മുകളിലെത്തി. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ കോണിയും കയറും നൽകി കരക്കെത്തിച്ചു. ഇരുവർക്കും കാര്യമായ പരിക്കുകളില്ല. പട്ടിമറ്റം അഗ്നിരക്ഷാ സേന പിന്നീട് ക്രെയിൻ ഉപയോഗിച്ച് കാർ കരക്കെത്തിച്ചു.
ദമ്പതിമാർക്ക് കാറിന്റെ ഡോർ തുറക്കാനായതാണ് രക്ഷപ്പെടാൻ സഹായിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. റോഡിന്റെ നിർമാണത്തിലെ അപാകത മൂലം നിരന്തരം അപകടമുണ്ടാകുന്നതായും നാട്ടുകാർ പറയുന്നു. ആലുവ പിറവം റോഡും പെരുമ്പാവൂർ, കോലഞ്ചേരി റോഡുകളെ ബന്ധിപ്പിക്കുന്ന റോഡും സംഗമിക്കുന്ന ചാക്കപ്പൻ കവലയിൽ ഒരു മാസം ചെറുതും വലുതുമായി മുപ്പതോളം അപകടം നടക്കുന്നുവെന്നും നാല് വശത്ത് നിന്നും റോഡെത്തുന്ന കവലയിൽ അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന ചപ്പാത്തും അപകടകാരണമാകുന്നുവെന്നും നാട്ടുകാർ പറയുന്നു. ചാക്കപ്പൻ കവലക്ക് അപകടക്കവലയെന്ന വിളിപ്പേര് വീഴും മുമ്പ് പൊതുമരാമത്ത് വകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.