ഗുവാഹത്തി: അസമിലെ വടക്കന്‍ മധ്യഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ട് ചെയ്‌തു.
ഇന്ന് രാവിലെയായിരുന്നു ഭൂചലനം ഉണ്ടായത്. രാവിലെ 7:47 ന് ഉദല്‍ഗുരി ജില്ലയില്‍ 15 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഗുവാഹത്തിയില്‍ നിന്ന് 105 കിലോമീറ്റര്‍ വടക്കും തേസ്പൂരില്‍ നിന്ന് 48 കിലോമീറ്റര്‍ പടിഞ്ഞാറും അസം-അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപവുമാണ്.
സമീപ പ്രദേശങ്ങളായ ദരാംഗ്, താമുല്‍പൂര്‍, സോനിത്പൂര്‍, കാംരൂപ്, ബിശ്വനാഥ് ജില്ലകളിലും പ്രകമ്പനം അനുഭവപ്പെട്ടു. ബ്രഹ്മപുത്രയുടെ തെക്കന്‍ തീരത്തുള്ള കാംരൂപ് മെട്രോപൊളിറ്റന്‍, മോറിഗാവ്, നാഗോണ്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അപകടങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.