വയലിൽ 6 ചാക്കുകൾ, പരിശോധിച്ചപ്പോൾ തെളിവ് കിട്ടി, ‘പ്രാർത്ഥന വീട്’; തിരിച്ചെടുപ്പിച്ചു, 50,000 രൂപ പിഴ ചുമത്തി

കോഴിക്കോട്: രാത്രിയില്‍ എത്തി വയലില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി തിരികെ എടുപ്പിച്ച് പിഴ ചുമത്തി. തിക്കോടി പഞ്ചായത്തിലെ പുറക്കാട്, പാറോളിനട വയലിന് സമീപമാണ് സ്വകാര്യവ്യക്തി രാസവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള മാലിന്യം തള്ളിയത്. ആറ് ചാക്കുകളിലായാണ് മാലിന്യം ഉണ്ടായിരുന്നത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. ചാക്കുകെട്ടുകള്‍ പരിശോധിച്ചപ്പോള്‍ പള്ളിക്കരയിലെ ‘പ്രാര്‍ത്ഥന’  എന്ന വീട്ടില്‍ താമസിക്കുന്ന രേണുക എന്ന യുവതിയാണ് മാലിന്യം തള്ളിയതെന്ന് മനസ്സിലാവുകയായിരുന്നു. 

ആളെ പിടികിട്ടിയതോടെ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗം വിബിത ബൈജുവും സെക്രട്ടറിയും ഉള്‍പ്പെട്ട സംഘം ഇവരുടെ വീട്ടില്‍ നേരിട്ടെത്തി 50,000 രൂപ പിഴ ചുമത്തുകയും മാലിന്യം ഇവരെക്കൊണ്ട് തന്നെ നീക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.

Read More : ‘ക്ഷേത്രത്തിനടുത്ത് മൂത്രമൊഴിച്ചത് വിലക്കി, കാറിടിപ്പിച്ചു’; 15 കാരനെ കൊന്ന കേസിൽ ഇടപെട്ട് മനുഷ്യവകാശ കമ്മീഷൻ

By admin