സ്വര്‍ണക്കടത്ത് തടയാൻ മതവിധി, ജലീലിനെതിരെ ആളിപ്പടര്‍ന്ന് പ്രതിഷേധം; യൂത്ത് ലീഗ് മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു
മലപ്പുറം: സ്വര്‍ണ്ണക്കടത്ത് തടയാന്‍ പാണക്കാട് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്ന കെ ടി ജലീലിന്‍റെ പ്രസ്താവനയെച്ചൊല്ലി വിവാദം കത്തുന്നു. ജലീലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയ യൂത്ത് ലീഗ് എസ്‍പി ഓഫീസിലേക്ക് മാര്‍ച്ചും നടത്തി. പ്രതിസന്ധിയില്‍ പെട്ട് നില്‍ക്കുന്ന പിണറായിയെ രക്ഷിക്കാനാണ് ജലീലിന്‍റെ നീക്കമെന്നും ലീഗ് നേതാക്കള്‍ വിമര്‍ശിച്ചു. സമുദായ നേതാക്കള്‍ക്ക് തിരുത്താന്‍ ബാധ്യതയുണ്ടന്ന് പറഞ്ഞ എം വി ഗോവിന്ദന്‍ ജലീലിന് പരോക്ഷ പിന്തുണയും നല്‍കി.
ഹജ്ജ് കഴിഞ്ഞെത്തിയ ലീഗ് അനുഭാവിയായ മതപണ്ഡിതനടക്കം സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്നും സ്വർണക്കടത്ത് സംഘങ്ങളെ നിയന്ത്രിക്കാന്‍ പാണക്കാട് തങ്ങള്‍ ഫത്വ പുറപ്പെടുവിക്കണമെന്നും സ്വര്‍ണക്കടത്തില്‍ തെറ്റില്ലെന്ന് കരുതുന്ന മതവിശ്വാസികള്‍ ഏറെയുണ്ടെന്നുമുള്ള കെ ടി ജലീലിന്‍റെ പരാമര്‍ശങ്ങളാണ് കടുത്ത വിവാദം സൃഷ്ടിച്ച് ആളിപ്പടരുന്നത്. ജലീലിനെതിരെ ലീഗ് നേതൃത്വം ഒന്നടങ്കവും കാന്തപുരം വിഭാഗവും രംഗത്തെത്തി.
പിണറായിയെ രക്ഷിച്ചെടുക്കാനായി അന്‍വര്‍ പച്ചക്കള്ളം പറയുന്നുവെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്‍റെ പ്രതികരണം. ജലീലിന്‍റെ പേരില്‍ നേരത്ത ആരോപിക്കപ്പെട്ട സ്വര്‍ണക്കടത്തിന്‍റെ കാര്യത്തിലും മതവിധിയിലൂടെ പരിഹാരം കാണാനാകുമോ എന്നായിരുന്നു പി എം എ സലാമിന്‍റെ ചോദ്യം. ഇരട്ടി മധുരമാണ് ജലീലിന് കിട്ടിയതെന്നും രാജ്യസഭയാണ് ലക്ഷ്യമെന്നും പി വി അന്‍വര്‍ പരിഹസിച്ചു.
കള്ളക്കടത്തുമായി ഒരു സമുദായത്തെയാകെ ബന്ധിപ്പിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍ പക്ഷേ മത നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ തിരുത്താന്‍ ബാധ്യതയുണ്ടെന്ന് കൂടി പറഞ്ഞ് ജലീലിനൊപ്പം നിന്നു. അതിനിടെ ജലീലിനെതിരെ കേസ് എടുക്കണമന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് റസാഖ് പൊലീസില്‍ പരാതി നല്‍കി. കേസ് എടുക്കണമെന്ന് ആവശ്യപ്പട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ എസ്പി ഓഫീസിന് മാര്‍ച്ചിന് നേരെ പൊലീസ് രണ്ടു വട്ടം ജലപീരങ്കി പ്രയോഗിച്ചു.