12.69 കി.മീ, ഒരു മണിക്കൂർ യാത്ര നേർപകുതിയാകും, ചെലവ് 37000 കോടി! മുംബൈയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ഇന്ന് മുതൽ

മുംബൈ: മഹാരാഷ്‌ട്രയിലെ ആദ്യ ഭൂഗർഭ മെട്രോ പാതയായ കൊളാബ – ബാന്ദ്ര – സ്പീസ് മെട്രോ ലൈൻ 3 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. മെട്രോ പാതയ്ക്കൊപ്പം മെട്രോ കണക്റ്റ് 3 എന്ന മൊബൈൽ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും. ആധുനിക സൗകര്യങ്ങളടങ്ങിയ മെട്രോയിലെ യാത്രാനുഭവം വർധിപ്പിക്കാനാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന മെട്രോലൈന്‍ നഗരത്തിലെ ഗതാഗതകുരുക്കിന് കുറച്ചെങ്കിലും കുറവുണ്ടാക്കമെന്നാണ് പ്രതീക്ഷ. 

37000 കോടിയിലധികമാണ് മുംബൈ മെട്രോ റെയില് കോര്‍പറേഷന്‍ ഭൂഗർഭ മെട്രോക്കായി ചിലവഴിച്ചത്. ആരെ കോളനി ബികെസി വരെയുള്ള പത്തു സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യുന്നത്. പണി പൂർത്തിയായാലുടന്‍ മെട്രോ ഇതിലൂടെ ഓടി തുടങ്ങും. മൊത്തം 260 സര്‍വീസുകളാണ് ഉള്ളത്. എല്ലാ ആറ രമിനിറ്റിലും ഓരോ മെട്രോ സർവ്വീസ് നടക്കും. രാവിലെ ആറര മുതല്‍ വൈകിട്ട് പതിനൊന്നുമണി വരെയാണ് മെട്രോയുടെ സേവനം.  ബികെസിയില്‍ നിന്ന് 30 മിനിറ്റില്‍ താഴെ സമയം കൊണ്ട് 50 രൂപ മാത്രം നല്‍കി ആരിയിലേക്കും തിരിച്ചും യാത്ര ചെയ്യാനാകുമെന്നതാണ് ഈ പാതയുടെ പ്രത്യേകത. നിലവിൽ ഒരുമണിക്കൂർ വേണ്ട യാത്രാസമയമാണ് നേർ പകുതിയായി കുറയും.

മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന തുരങ്കപാതയുടെ നിര്‍മ്മാണം തുടങ്ങിയത് 2017ൽ ആണ്.  അന്നു പ്രതീക്ഷിച്ചിരുന്ന ചിലവ്  27000 കോടി. എന്നാല്‍ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുമ്പോഴേക്കും ചെല് 37000 കോടി രൂപയിലധികമായി. മൊത്തം  56 കിലോമീറ്റര്‍ ഭൂമിയാണ് മെട്രോക്കായി തുരന്നത്. മുഴുവന്‍ ഘട്ടവും പൂര്‍ത്തിയാക്കി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡെയുടെ നേരത്തെയുള്ള വാഗ്ദാനം. പക്ഷെ അത് നടന്നില്ല. 

Read More : എണ്ണക്കപ്പൽ തകർത്ത് ഹൂതികൾ, നടുക്കുന്ന വീഡിയോക്ക് പിന്നാലെ തിരിച്ചടി; 15 ഹൂതി കേന്ദ്രങ്ങൾ തകർത്ത് അമേരിക്ക

By admin