ജലരാജാക്കൻമാരെ കാത്ത് പുന്നമട; നെഹ്റു ട്രോഫി വള്ളം കളിക്ക് ആവേശത്തുടക്കം, ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് ഉടൻ
ആലപ്പുഴ:എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശത്തുടക്കം. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ഉടൻ ആരംഭിക്കും. കൃത്യമായ മത്സര ക്രമം പാലിച്ചുകൊണ്ടാണ് ഇത്തവണ ജലമേള നടക്കുന്നത്. ഉച്ചയ്ക്ക് മുമ്പായി ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരത്തോടെയാണ് വള്ളംകളിക്ക് തുടക്കമായത്. ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെ നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായി.
ഏവരും ആവേശത്തോടെ കാത്തിരിക്കുന്നന ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരമാണിനി നടക്കാനുള്ളത്. വൈകിട്ട് 3.45 മുതലാണ് ജലരാജക്കന്മാരെ കണ്ടെത്താനുള്ള ഫൈനൽ മത്സരങ്ങള്‍ ആരംഭിക്കുക. അഞ്ച് ഹീറ്റ്സ് മത്സരങ്ങളിലായി 20 ചുണ്ടൻ വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. മന്ത്രി പതാക ഉയര്‍ത്തിയതിനുശേഷം ഹീറ്റ്സ് മത്സരത്തിനായി ചുണ്ടൻ വള്ളങ്ങള്‍ ട്രാക്കിലേക്ക് നീങ്ങി തുടങ്ങി. ള്ളം കളിയുടെ സമഗ്ര കവറേജുമായി ഏഷ്യാനെറ്റ് ന്യൂസും പുന്നമടയിലുണ്ട്. മത്സരത്തിന്‍റെ ഓരോ നിമിഷത്തിന്‍റെയും ഓളം പ്രേക്ഷകരിൽ എത്തിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.
വയനാട് ദുരന്തത്തെ തുടർന്ന് ആണ് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരമാണ് ഇന്ന് നടക്കുന്നത്. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളിയാണ് ഒന്നര മാസത്തോളം വൈകി നടത്തുന്നത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം നടന്നു. ഉച്ചക്കുശേഷമാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ നടക്കുന്നത്. തുടർച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്.