അജിത് കുമാറിന്റെ പി ശശിയുടെയും സ്വത്തുവിവരം അന്വേഷിക്കണം; വിജിലിൻസ് കോടതിയിൽ പൊതുതാൽപര്യ ഹർജി

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ വിജിലിൻസ് കോടതിയിൽ ഹർജി. രണ്ട് പേരുടെയും സ്വത്തുവിവരം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി. ഹർജിയിൽ റിപ്പോർട്ട് നൽകാൻ വിജിലൻസ് തിരുവനന്തപുരം കോടതി നിർദേശം നൽകി. സമാനമായ പരാതി വിജിലിൻസ് ഡയറക്ടർക്ക് ലഭിച്ചിട്ടുണ്ടോ, അന്വേഷിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശം നൽകിയിരിക്കുന്നത്. അടുത്ത മാസം 1 ന് റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. നെയ്യാറ്റിൻകര നാഗരാജനാണ് പരാതിക്കാരന്.

അതേസമയം, തുടർച്ചയായ അന്വേഷണങ്ങൾ വരുമ്പോഴും എഡിജിപി എംആർ അജിത് കുമാറിന് മുഖ്യമന്ത്രി നൽകുന്നത് അത്യസാധാരണ സംരക്ഷണമാണ്. എഡിജിപിയെ മാറ്റാത്തതിൽ സിപിഐ അടക്കമുള്ള ഘടക കക്ഷികൾക്കുള്ള കടുത്ത അതൃപ്തി തള്ളിയാണ് മുഖ്യമന്ത്രിയുടെ പിന്തുണ തുടരുന്നത്. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്നാണ് ആവർത്തിക്കുന്ന സാങ്കേതിക വാദം. പിണറായിയുടെ ഇടനിലക്കാരനായതാണ് പിന്തുണക്ക് കാരണമെന്ന പ്രതിപക്ഷവാദം മാത്രമല്ല മുഖ്യമന്ത്രി തള്ളുന്നത്. എൽഡിഎഫ് യോഗത്തിലും പിന്നെ കാബിനറ്റിൽ വരെയും കടുപ്പിച്ച സിപിഐയെയും മറ്റ് കക്ഷികളെയും പരിഗണിക്കുന്നത് പോലുമില്ല. ആർഎസ്എസ് കൂടിക്കാഴ്ചക്കൊപ്പം പൂരം കലക്കലിലും വലിയ രോഷത്തിലാണ് സിപിഐ. പിവി അന്‍വറിന്‍റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും അന്വേഷണമില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

By admin