തിരുവനന്തപുരം: എന്‍സിപിയിലെ ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും, വിവാദങ്ങള്‍ക്കും ശേഷം എ.കെ. ശശീന്ദ്രന്‍ മന്ത്രിപദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചെന്ന് റിപ്പോര്‍ട്ട്. കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് പകരം മന്ത്രിയാകും. പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്നാണ് വിവരം.
മുംബൈയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ശശീന്ദ്രന്‍ മന്ത്രിപദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചത്. എന്‍സിപി ജില്ലാ അധ്യക്ഷന്മാര്‍ തോമസ് കെ. തോമസിനെയാണു പിന്തുണച്ചത്.
ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. മന്ത്രിപദവി ഒഴിയേണ്ടി വന്നാല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. നേരത്തെ ശശീന്ദ്രനെ പിന്തുണച്ചിരുന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുടെ പിന്തുണ നിലവില്‍ തോമസ് കെ. തോമസിനാണ്.
ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. എന്‍സിപിയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.