മലപ്പുറം: ഏറെ റിസ്‌കെടുത്തുള്ള ഒരു ദൗത്യത്തിലാണ് ഏർപ്പെട്ടിട്ടുള്ളതെന്നും, പൊലീസിലെ ഒരു വിഭാഗം പുഴുക്കുത്തുകൾക്കെതിരെയാണ് പോരാട്ടമെന്നും നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍. എന്നാൽ ഇതിനെ കൗണ്ടർ ചെയ്യാൻ ഒരുപറ്റം മാധ്യമങ്ങളെ ചിലർ രംഗത്തിറക്കിയെന്നും അന്‍വര്‍ ആരോപിച്ചു.
സദുദ്ദേശത്തോടെ സമീപിച്ച ഒരു വിഷയത്തെ വർഗ്ഗീയതയുടെ നിറം നൽകി റദ്ദ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും, അതിന്റെ ഭാഗമായുള്ള ‘വർഗ്ഗീയവാദി ചാപ്പ പതിക്കൽ’ ഉൾപ്പെടെ നിർബാധം തുടരുന്നതായും അന്‍വര്‍ ആരോപിച്ചു.
എന്തൊക്കെ പ്രതിസന്ധികൾ മുൻപിലുണ്ടായാലും അതിനെയൊക്കെ അവഗണിച്ച് മുൻപോട്ട് പോവുക തന്നെ ചെയ്യും. വർഗ്ഗീയവാദി ചിത്രീകരണം കൊണ്ടൊന്നും ഒരടി പോലും പിന്നോട്ട് പോകാൻ തയ്യാറല്ല. പുഴുക്കുത്തുകൾ പുറത്താകും വരെ ഈ വിഷയത്തിൽ ശക്തമായ നിലപാടുകളുമായി തന്നെ ഇവിടെയുണ്ടാകുമെന്ന് അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
”മഞ്ഞചാനൽ പ്രചരണങ്ങളെ അവഗണിക്കണം. ഇവരുടെ നെഗറ്റീവ് വാർത്തകളുടെ ലിങ്ക് ഓപ്പൺ ചെയ്ത്, ഇവർക്ക് റീച്ച് കൂട്ടി കൊടുക്കാൻ നിൽക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം വരും. അധികം വൈകാതെ തന്നെ”-അന്‍വര്‍ പറഞ്ഞു.