ഡല്‍ഹി: സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് രാജ്യം. സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ എത്തിയാണ് ദേശീയ നേതാക്കൾ അന്ത്യാഭിവാദ്യമർപ്പിച്ചത്.
കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്, മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ തുടങ്ങി നിരവധി നേതാക്കളാണ് ആദരമർപ്പിക്കാൻ എകെജി ഭവനിൽ എത്തിയത്.
യെച്ചൂരിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമെന്ന് ശരത് പവാർ പറഞ്ഞു.
പാർലമെൻ്റിനെ മാസ്മരിക സ്വാധീനത്തിലാക്കിയ നേതാവായിരുന്നു യെച്ചൂരിയെന്ന് കപിൽ സിബലും വരും തലമുറകൾക്ക് രാഷ്ട്രീയ പാഠമെന്ന് കനിമൊഴിയും പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, എം വി ഗോവിന്ദൻ, ബൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട്, എം എ ബേബി, വിജു കൃഷ്ണൻ, ഡി രാജ, പി കെ ശ്രീമതി, കെ കെ ശൈലജ, പി രാജീവ്, ഇ പി ജയരാജൻ, വി എൻ വാസവൻ, സി എസ് സുജാത, തോമസ് ഐസക്, വി ശിവദാസൻ, പി സതീദേവി, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും അന്തിമോപചാരമർപ്പിച്ചു.
യെച്ചൂരിയുടെ മൃതദേഹം വൈകിട്ട് 5ന് 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എയിംസ് അധികൃതർക്കു കൈമാറും.