കൊച്ചി: തിരുവോണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ 15ന് നടക്കുന്ന മത്സരത്തില്‍ സ്‌റ്റേഡിയത്തിലേക്ക് പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കൂവെന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി.  മത്സര ദിവസം അവശ്യസേവനങ്ങൾ നൽകുന്നവരുടേയും പ്രവർത്തന പങ്കാളികളുടേയും പിന്തുണ നിർണായകമാണെന്ന് മനസ്സിലാക്കിക്കൊണ്ട് അവർക്കൊപ്പം നിൽക്കുവാനുള്ള പ്രതിബദ്ധതയാണ് ഈ തീരുമാനത്തിൽ പ്രതിഫലിക്കുന്നതെന്ന് ക്ലബ് പ്രസ്താവനയില്‍ അറിയിച്ചു.
സീസണിലെ ആദ്യ മത്സരമെന്ന നിലയിൽ നിറഞ്ഞ സ്‌റ്റേഡിയത്തെയാണ് ആഗ്രഹിക്കുന്നതെങ്കിലും മത്സര സമയങ്ങളിൽ അവശ്യ സേവനദാതാക്കളുടേയും പ്രവർത്തന പങ്കാളികളുടേയും പങ്ക് നിർണായകമാണെന്നത് ഉൾക്കൊള്ളുന്നുവെന്നും കേരള ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.
അവരുടെ ജോലി മത്സരം തുടങ്ങുന്നതിനും വളരെ മുൻപേ ആരംഭിക്കും. മത്സരത്തിൻ്റെ തലേ ദിവസം രാത്രിയിൽ തുടങ്ങുന്ന ജോലി മത്സര ശേഷവും അർധരാത്രിയോളം നീളും. സ്‌റ്റേഡിയം കപ്പാസിറ്റി കുറയ്ക്കുന്നതിലൂടെ, ഈ വ്യക്തികളുടെ ജോലി ഭാരം ലഘുകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി കുടുംബത്തോടൊപ്പം ഓണാഘോഷത്തിൻ്റെ ചെറിയ ഭാഗമെങ്കിലും ആസ്വദിക്കാൻ അവർക്ക് സാധിക്കും.
മത്സരങ്ങളുടെ ഷെഡ്യൂളിംഗ് നടപടികൾ ക്ലബിൻ്റെ നിയന്ത്രണത്തിലല്ലാത്ത കാര്യമായതിനാൽ, ഇക്കാര്യത്തിൽ ചെയ്യുവാൻ സാധിക്കുന്നത് കമ്യൂണിറ്റിക്ക് പരമാവധി അനുയോജ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുക എന്നത് മാത്രമാണെന്ന് ക്ലബ് ചൂണ്ടിക്കാട്ടി.
ആരംഭ മത്സരത്തിന്റെ ആവേശവും ഓണാഘോഷത്തിൻ്റെ പ്രാധാന്യവും ഒരുപോലെ കണക്കിലെടുത്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം. ആരാധകരുടെ പിന്തുണയെ എപ്പോഴും വിലമതിക്കുന്നു. ആവേശകരമായ ഒരു സീസണിനായി കാത്തിരിക്കുന്നുവെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *