തിരുവനന്തപുരം: ഒന്നരനൂറ്റാണ്ടിന്റെ തിളക്കമാർന്ന അക്കാദമിക് ചരിത്രവും ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന പ്രഗല്ഭരായ പൂർവവിദ്യാർഥികളുമുള്ള എറണാകുളം മഹാരാജാസ് കോളേജ് രാഷ്ട്രീയക്കളികളും ദുർഭരണവും കാരണം പെരുമ ഇല്ലാതായി നാണക്കേടിലാണ്.
സ്വയംഭരണ പദവി ലഭിച്ച ആദ്യ സർക്കാർ കോളേജായ മഹാരാജാസിന് ആ പദവി നഷ്ടമായിട്ട് നാലു വർഷമായി. ഇതോടെ മഹാരാജാസിൽ നടത്തിയ പരീക്ഷകൾ അസാധുവാകുന്ന സ്ഥിതിയുണ്ടാവും. ബി.എ പരീക്ഷ പാസാവാത്ത എസ്എഫ്ഐ നേതാവ് പി.എം. ആർഷോയ്ക്ക് എം.എ ക്ലാസ്സിൽ പ്രവേശനം നൽകിയതിന്റെ നാണക്കേട് തീരുംമുൻപാണ് മഹാരാജാസ് കോളേജിന് അടുത്ത നാണക്കേട്.
മഹാരാജാസ് കോളേജിന് 2020 വരെ മാത്രമേ ഓട്ടോണമസ് പദവി യുജിസി നൽകിയിട്ടുള്ളൂ. കോളേജ് 2021വർഷം മുതൽ പ്രവർത്തിക്കുന്നത് യുജിസിയുടെ അംഗീകാരമില്ലാതെയാണ്. ഇത് പരിശോധിക്കാതെ പ്രിൻസിപ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ എംജി യൂണിവേഴ്സിറ്റി ബിരുദങ്ങൾ നൽകുന്നത് അസാധുവാകുമെന്ന സ്ഥിതിയാണിപ്പോൾ.
അഫിലിയേഷൻ നൽകിയിട്ടുള്ള എം ജി സർവകലാശാലയും, മഹാരാജാസ് കോളേജ് അധികൃതരും അംഗീകാരം നഷ്ടപെട്ട കാര്യങ്ങൾ മറച്ചുവച്ചത് പരീക്ഷ നടത്തിപ്പിൽ വ്യാപകമായ കൃത്രിമത്തിന് സഹായകമായതായി ആരോപണമുണ്ട്.
2014ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനും, എറണാകുളം മഹാരാജാസ് കോളേജിനും ആട്ടോണമസ് പദവി നൽകാൻ തീരുമാനിച്ചത്. എന്നാൽയൂണിവേഴ്സിറ്റി കോളേജിൽ പരിശോധനയ്ക്ക് എത്തിയ യുജിസി സംഘത്തെ എസ്എഫ്ഐ വിദ്യാർത്ഥികളും ഒരു വിഭാഗം അധ്യാപകരും തടഞ്ഞതിനെ തുടർന്ന് പരിശോധന നടത്താതെ അവർ മടങ്ങുകയായിരുന്നു.
എന്നാൽ മഹാരാജാസ് കോളേജിൽ പരിശോധന നടത്തി കോളേജിന് 2020 വരെ ഓട്ടോണമസ് പദവി നൽകി. ആദ്യം എസ്.എഫ്.ഐയും ഒരു വിഭാഗം അധ്യാപകരും എതിർത്തുവെങ്കിലും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ അവർ നിലപാട് മാറ്റി.
അതോടെ കോളേജ് ഭരണത്തിലും പരീക്ഷ നടത്തിപ്പിലും, മൂല്യ നിർണ്ണയത്തിലും വിദ്യാർഥിക സംഘടനകളുടെ ഇടപെടൽ ശക്തമായി. കോളേജ് പ്രവേശനത്തിലും പരീക്ഷ നടത്തിപ്പിലും ഫല പ്രഖ്യാപനത്തിലും വ്യാപകമായ കൃത്രിമം നടന്നതായി നേരത്തെ ആക്ഷേപമുണ്ട്.
കോളേജിന്റെ അംഗീകാരം പുതുക്കുന്നതിനുള്ള നടപടികളോ യു ജി സി യുടെ കോളേജ് തല പരിശോധനയോ കൈകൊണ്ടിട്ടില്ല. കോളേജ് പ്രിൻസിപ്പൽ എംജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമാ യിരുന്നിട്ടും യൂണിവേഴ്സിറ്റി ഇക്കാര്യങ്ങളിൽ ശ്രദ്ധവയ്ക്കാനും തയ്യാറായില്ല.
എംജി യൂണിവേഴ്സിറ്റിയിൽ അഫീലിയേറ്റ് ചെയ്തിട്ടുള്ള ചില സ്വകാര്യ ഓട്ടോണമസ് കോളേജുകൾക്ക് യുജിസിയുടെ തുടർ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും എം.ജി യൂണിവേഴ്സിറ്റി നിശ്ചയിച്ച ഭീമമായ വാർഷിക ഫീസ് അടയ്ക്കാൻ കോളേജ് അധികൃതർ വിസമ്മതിച്ചതിന്റെ പേരിൽ തുടർ അംഗീകാര ഉത്തരവ് എംജി യൂണിവേഴ്സിറ്റി തടഞ്ഞുവച്ചിരിക്കുകയാണ്. എന്നാൽ മഹാരാജാസിന് യു ജിസി യുടെ തുടർ അംഗീകാരം തന്നെ ഇല്ലെന്നത് മറച്ചുവച്ചാണ് യൂണിവേഴ്സിറ്റി, ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകുന്നത്.
സിലബസ് അംഗീകരിക്കുന്നതും, ചോദ്യക്കടലാസ് തയ്യാറാക്കുന്നതും, പരീക്ഷ നടത്തിപ്പും, മൂല്യനിർണയവും, ഫല പ്രഖ്യാപനവും കോളേജിൽ തന്നെ നടത്തുന്നതുകൊണ്ട് ഈ അവസരം ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ദുരുപയോഗം ചെയ്യുന്നതായ ആക്ഷേപം വ്യാപകമാണ്.
കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടപെട്ട സാഹചര്യത്തിൽ കോളേജിനെ എംജി യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ മാറ്റണമെന്നും, 2021 ന് ശേഷമുള്ള വിദ്യാർഥി പ്രവേശനം, ക്ലാസ്സ് കയറ്റം, പരീക്ഷ നടത്തിപ്പ് എന്നിവ പുന പരിശോധിക്കണമെന്നും, കോളേജ് പ്രിൻസിപ്പൽ ശുപാർശ ചെയ്യുന്നവർക്ക് ബിരുദങ്ങൾ നൽകുന്നത് യൂണിവേഴ്സിറ്റി തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും, എം.ജി സവകലാശാലാ വിസിക്കും നിവേദനം നൽകി.