ശ്രുതി മോളോട് ഞാനെന്ത് പറയും? അലമുറയിട്ട് ജെൻസന്റെ അമ്മ; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ, കണ്ണീരിലുലഞ്ഞ് നാട്
കൽപ്പറ്റ: കൽപ്പറ്റയിലെ വാഹനപകടത്തിൽ അന്തരിച്ച ജെൻസന്റെ മൃതദേഹം വീട്ടിലെത്തിച്ചു. മാതാപിതാക്കളും സഹോദരിയുമുൾപ്പെടെയുള്ളവർ ജെൻസണ് അന്ത്യ ചുംബനം നൽകി യാത്രയാക്കി. വീട്ടിൽ മതപരമായ ചടങ്ങുകളും സംഘടിപ്പിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം മൃതദേഹം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളിയിലേക്ക് കൊണ്ടുപോയി. വീട്ടിൽ അതി വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ കുടുംബക്കാരും നാട്ടുകാരും നന്നേ പാടുപെട്ടു. കണ്ടു നിന്നവർക്കെല്ലാം അവരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. മൃതദേഹം പള്ളിയിലേക്ക് എടുത്തതോടെ ശ്രുതി മോളോട് ഞാനെന്ത് പറയും എന്നു പറഞ്ഞായിരുന്നു അമ്മയുടെ അലമുറയിടൽ. ജെൻസണെ അവസാനമായി ഒരു നോക്കുകാണാൻ വൻ ജനക്കൂട്ടമാണ് വീട്ടിലേക്കെത്തിയത്.