പാലക്കാട്: കെ.ടി.ഡി.സി ചെയര്‍മാനും മുന്‍ എം.എൽ.എയും സി.ഐ.ടി.യു പാലക്കാട് ജില്ല പ്രസിഡന്റുമായ പി.കെ. ശശിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാലക്കാട് മേഖല റിപ്പോര്‍ട്ടിങ്ങിൽ ശശിക്കെതിരെയുള്ള നടപടി വിശദീകരിക്കവെയാണ് വിമർശനം.
ജില്ല കമ്മിറ്റി കൈക്കൊണ്ട നടപടികൾ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചെന്ന് പറഞ്ഞായിരുന്നു വിമർശനത്തിന്റെ തുടക്കം. ‘പാർട്ടിക്കുവേണ്ടി ഏറെ പ്രവർത്തിച്ചയാളാണ് ശശി. തെറ്റുകൾ തിരുത്തുന്നതിനു പകരം ആവർത്തിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ നടപടി വേണ്ടിവന്നത്. തെറ്റുകൾ തിരുത്താൻ വേണ്ടിത്തന്നെയാണ് നടപടികൾ. ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ പാർട്ടി അന്വേഷണം നടത്തി വ്യക്തത വരുത്തി.
ജില്ലയിലെ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കാനും പ്രചരിപ്പിക്കാനും ശശി ശ്രമിച്ചു. പാര്‍ട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു. പലവട്ടം തിരുത്താന്‍ അവസരം നല്‍കി. എന്നാല്‍ അദ്ദേഹം തിരുത്താന്‍ തയാറായില്ല. പാര്‍ട്ടിയുണ്ടെങ്കിലേ നേതാക്കളുള്ളൂ.’-എം.വി. ഗോവിന്ദൻ വ്യക്തമാക്കി.