പുല്ലൂരിലെ സ്വകാര്യ കെട്ടിടത്തിലേക്കുളള വണ്ടി, വഴിയിൽ വെച്ച് പൊലീസ് പൊക്കി, പിടിച്ചത് 2 ലക്ഷം പുകയില ഉൽപ്പന്നം
മലപ്പുറം: പത്ത് ലക്ഷം രൂപ വില വരുന്ന രണ്ടര ലക്ഷം നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ടു പേർ മലപ്പുറത്ത് പിടിയിൽ. ലോറിയിൽ കടത്തുന്നതിനിടെയാണ് മഞ്ചേരിയിൽ പൊലീസ് പരിശോധന നടത്തി നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടിയത്. മണ്ണാര്‍ക്കാട് സ്വദേശികളായ ചെറിയരക്കല്‍ ഫിറോസ്, കുറ്റിക്കോടന്‍ റിയാസ് എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേരി അത്താണിക്കല്‍ വള്ളിപ്പാറകുന്നില്‍വെച്ചാണ് ലോറിയും പുകയില ഉത്പ്പന്നങ്ങളും കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. മൈസൂരിൽ നിന്നും കടത്തിക്കൊണ്ടു വന്നതായിരുന്നു പുകയില ഉത്പന്നങ്ങൾ.
മലപ്പുറം ജില്ലയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് പുകയില ഉത്പ്പന്നങ്ങൾ വിൽക്കുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ. രണ്ടര ലക്ഷം നിരോധിത പുകയില ഉത്പന്നങ്ങളായ ഹാന്‍സ്,ചൈനി,തമ്പാക്ക് എന്നിവയാണ് ലോറിയിലുണ്ടായിരുന്നത്. പുല്ലൂരിലെ ഒരു സ്വകാര്യ കെട്ടിടത്തിലാണ് ഇവരുടെ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ ഗോഡൗണിലേക്ക് ലോഡ് ഇറക്കുന്നതിനായി കൊണ്ടുവരുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്. മരമില്ലിലെ ഈര്‍ച്ചപ്പൊടി സൂക്ഷിക്കുന്ന ആവശ്യത്തിനെന്ന് പറഞ്ഞാണ് ഗോഡൗണ്‍ വാടകക്കെടുത്തിരുന്നത്.