മലമ്പുഴ: പാമ്പുവളർത്തൽ കേന്ദ്രത്തിനു മുന്നിലെ റോഡ് കുണ്ടും കുഴിയും ചാലും മൂടിയിട്ട് അധികം നാളാവും മുമ്പ് തന്നെ വീണ്ടും കുഴികൾ തുറന്നതിൽ നാട്ടുകാർക്ക് പ്രതിഷേധം. രണ്ടു വർഷത്തോളം കുണ്ടും കുഴിയും നിറഞ്ഞത് പൊതുപ്രവർത്തകർ റോഡിലെ കുഴികളിലും ചാലിലുംവാഴ നട്ട് പ്രതിഷേധിച്ചതിനു പിന്നാലെ റോഡ് അറ്റകുറ്റപണികൾ നടത്തിയെങ്കിലും അധികം നാൾ കഴിയും മുമ്പ് വീണ്ടും റോഡിൽ കുണ്ടും കുഴിയും നിറഞ്ഞത് പ്രതിഷേധത്തിനിടയാക്കി.
ശരിയായ അളവിൽ മെറ്റൽ, ടാർ, മണൽ തുടങ്ങിയവ ചേർക്കാതെ പണി ചെയ്തതു കൊണ്ട് വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് കേടു വരികയാണെന്ന് പരിസരത്തെ കച്ചവടക്കാരും നാട്ടുകാരും ഡ്രൈവർമാരും പറഞ്ഞു. ഗ്യാരണ്ടിയോടെ റോഡ് പണിയുന്ന കരാറുകാരന് മാത്രമെ പണി ഏൽപിക്കാവൂ എന്നും നാട്ടുകാർ പറഞ്ഞു.
പാലക്കാട് നഗരം ചുറ്റാതെ കോയമ്പത്തു ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡാണ് ഇത്. കോഴിക്കോടു ഭാഗത്തു നിന്നും കൊയമ്പത്തൂരിലേക്കും തിരിച്ചും വരുന്ന ചരക്കു വാഹനങ്ങൾ പോകുന്നത് ഇതുവഴിയാണ്. റോഡ് ഉറപ്പോടെ പണിതില്ലെങ്കിൽ ടൺ കണക്കിന് ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് കേടുവന്ന് കൂണ്ടും കുഴിയും നിറയാനും അതു വഴി അപകട സാധ്യത വർദ്ധിക്കുമെന്നും ഡ്രൈവർമാർ പറഞ്ഞു.