പത്തനംതിട്ട: പി വി അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ പാര്‍ട്ടി സഖാക്കള്‍ക്ക് ഒരു ആശങ്കയുമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്‍വറിന്റെ ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. അന്‍വറാണോ പി ശശിയാണോ ശരിയെന്ന് അന്വേഷണത്തില്‍ തെളിയും. എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അന്തസായി തീരുമാനം എടുത്തെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരു ആക്ഷേപവും ഇല്ല. എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണമെന്നത് അന്‍വറിന്റെ അഭിപ്രായമാണ്.
സര്‍ക്കാരിന്റെ അഭിപ്രായം സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞു. ആരൊക്കെ വീടുവെക്കുന്നു എന്ന് നോക്കലല്ല എന്റെ ജോലി, എന്റെ പണി വേറെയാണ്. അത് ചെയ്യുന്നുണ്ടെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങള്‍ കേരളത്തില്‍ ആരെങ്കിലും വിശ്വസിക്കുമോ. ആര്‍എസ്എസുകാര്‍ തലയ്ക്ക് വില പറഞ്ഞ ആളാണ് പിണറായി വിജയന്‍.
പിണറായി വിജയന് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ കേരളത്തില്‍ ആരും വിശ്വസിക്കില്ല. വിരോധമുണ്ടെന്ന് വെച്ച് എന്തും വിളിച്ചുപറയുന്ന രീതി പ്രതിപക്ഷ നേതാവ് ഉപേക്ഷിക്കണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *