കെസിഎൽ: ട്രിവാൻഡ്രം റോയൽസിനെതിരായ ഒരു റൺ തോൽവി; അമ്പയറിംഗ് പിഴവിനെതിരെ പരാതി നൽകി കൊച്ചി ബ്ലൂ ടൈഗേഴ്സ്
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിലെ വിവാദ അമ്പയറിങ് തീരുമാനങ്ങൾക്കെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ബി.സി.സി.ഐ.യ്ക്കും കേരളാ ക്രിക്കറ്റ് അസോസിയേഷനും പരാതി നൽകി. മഴയെ തുടർന്ന് വിജെഡി നിയമപ്രകാരം വിജയിയെ നിശ്ചയിച്ച മത്സരത്തിൽ വെറും ഒരു റണ്ണിനായിരുന്നു കൊച്ചിയുടെ തോൽവി. എന്നാൽ മത്സരത്തിലുണ്ടായ രണ്ട് പ്രധാനപ്പെട്ട അമ്പയറിംഗ് പിഴവുകൾ തങ്ങൾക്ക് തിരിച്ചടിയായെന്നാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആരോപിക്കുന്നത്.
മത്സരത്തിനിടെ ഫീൽഡിലെ അമ്പയർക്ക് ഒരു നോബോൾ വിളിക്കാനായിരുന്നില്ല. ഇത് മൂന്നാം അമ്പയർക്ക് നിയമപ്രകാരം തിരുത്താനുമായില്ല. ടെലിവിഷൻ സംപ്രേഷണത്തിനിടെ കമന്‍റേറ്റർമാരും ഇത് പരാമർശിച്ചിരുന്നു. എന്നാൽ കൂടുതൽ ഗൗരവതരമായ പിഴവ് നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായ റൺ ഔട്ട് തീരുമാനവുമായി ബന്ധപ്പെട്ടതായിരുന്നു. ബാറ്ററുടെ ഷോട്ട്, ബോളറുടെ കൈയിൽ സ്പർശിക്കാതെയാണ് ബൗളിങ് എൻഡിലെ വിക്കറ്റിൽ തട്ടിയത്. പല കോണുകളിൽ നിന്നുള്ള വീഡിയോകൾ ഇതു തെളിയിക്കുമ്പോഴും മൂന്നാം അമ്പയർ ഇത് വ്യക്തമായി പരിശോധിക്കാതെ ബാറ്റ്സ്മാനെ ഔട്ട് ആയി പ്രഖ്യാപിച്ചുവെന്നാണ് ബ്ലൂ ടൈഗേഴ്സ് പരാതിയില്‍ പറയുന്നത്.
ഈ തീരുമാനങ്ങൾ മത്സര ഫലത്തെ നേരിട്ട് ബാധിച്ചെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആരോപിക്കുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് ബി.സി.സി.ഐ.യോടും കെ.സി.എയോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം മത്സരങ്ങളിലെ അമ്പയറിംഗ് നിലവാരം ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കൊച്ചിൻ ബ്ലൂ ടൈഗേഴ്സ് ആവശ്യപ്പെട്ടു.
മഴ പലവട്ടം വില്ലനായ മത്സരത്തില്‍ വിജെഡി നിയമപ്രകാരമാണ് റോയല്‍സ് ഒരു റണ്‍സ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് 19.5 ഓവറില്‍ 122 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ട്രിവാന്‍ഡ്രം റോയല്‍സ് 14.1 ഓവറില്‍ 83-5ൽ നില്‍ക്കെ മഴമൂലം മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. വിജെഡി നിയമപ്രകാരം ജയിക്കാന്‍ വേണ്ട സ്കോറിനേക്കാള്‍ ഒരു റണ്‍സ് അധികമെടുത്ത റോയല്‍സിനെ പിന്നീട് വിജയികളായി പ്രഖ്യാപിച്ചു.