‘ബലാത്സംഗ കേസ് പ്രതിക്ക് ജീവപര്യന്തം, ഇര കൊല്ലപ്പെട്ടാൽ വധശിക്ഷ’, നിയമ ഭേദഗതി ബിൽ ബംഗാളിൽ നാളെ അവതരിപ്പിക്കും

കൊൽക്കത്ത: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ ബലാൽസം​ഗ കേസ് പ്രതികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേ​​ദ​ഗതിക്ക് ബം​ഗാൾ സർക്കാർ നടപടി തുടങ്ങി. ‘അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024’ നാളെ നിയമസഭയിൽ അവതരിപ്പിക്കും. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങി. മുഖ്യമന്ത്രി മമത ബാനർജി ബിൽ സഭയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്തരം കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്ന പ്രഖ്യാപനം മമത നടത്തിയത്.

ബലാത്സംഗ കേസ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും, ഇര കൊല്ലപ്പെട്ടാൽ വധശിക്ഷയും ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. ഇന്നും നാളെയുമാണ് പ്രത്യേക സഭാ സമ്മേളനം നടക്കുക. ബില്ലിന്റെ കരട് തയാറാക്കുന്നതിനായി മന്ത്രിമാരുൾപ്പെട്ട പ്രത്യേക സമിതിയെ നേരത്തെ രൂപീകരിച്ചിരുന്നു. ബിൽ പാസാക്കി ​ഗവർണർക്ക് അയക്കുമെന്നും, ​ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ സമരമിരിക്കുമെന്നുമാണ് മമത പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നീക്കത്തിനെതിരെ കേന്ദ്ര സർക്കാർ ശക്തമായി എതിർപ്പ് അറിയിച്ചിട്ടുണ്ട്. പ്രക്ഷോഭം ശക്തമായപ്പോൾ ശ്രദ്ധ തിരിക്കാനുള്ള മമതയുടെ അടവാണിതെന്നാണ് ബി ജെ പിയുടെ വിമർശനം. സർക്കാറിന്റെ തെറ്റുകൾ മറച്ചുപിടിക്കാനാണ് ഈ നീക്കണമെന്നും ബി ജെ പി വിമ‌ർശിച്ചു. നിലവിൽ രാജ്യത്താകെ ഒരു നിയമം നിലനിൽക്കേ ബം​ഗാളിൽ പ്രത്യേക നിയമം കൊണ്ടുവരേണ്ടതില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്.

നേരത്തെ, മമതയുടെ നീക്കത്തിൽ കടുത്ത അതൃപ്തി അറിയിച്ച്  വനിത ശിശുക്ഷേമ മന്ത്രി അന്നപൂർണാ ദേവി ബംഗാൾ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ബലാത്സംഗ കേസിലെ പ്രതികൾക്ക് ഭാരതീയ ന്യായ സംഹിതയിൽ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും, സംസ്ഥാനത്തെ 48,600 കേസുകളിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കേന്ദ്രമന്ത്രി കത്തിൽ കുറ്റപ്പെടുത്തിയിരുന്നു.

 

‘അസ്ന’ചുഴലിക്കാറ്റ് അറബികടലിൽ അതി തീവ്ര ന്യുന മർദ്ദമായി മാറി, തീവ്രന്യൂനമർദ്ദമായി ശക്തി കുറയും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin