ഡൽഹി: അസമിൽ മുസ്ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്‌കാരത്തിനായി അനുവദിച്ച രണ്ട് മണിക്കൂർ ഇടവേള സംസ്ഥാന നിയമസഭ റദ്ദാക്കി.
സഭാ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് നടപടിയെന്നാണ് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയുടെ പ്രതികരണം. കൊളോണിയൽ രീതികളെ ഒഴിവാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും ഹിമന്ത് ബിശ്വ ശർമ പറയുന്നത്.
‘ചരിത്ര പരമായ തീരുമാനത്തിന് സ്പീക്കർ ബിശ്വജിത് ഡൈമറി ഡാംഗോറിയയ്ക്കും എംഎൽഎമാർക്കും നന്ദി രേഖപ്പെടുത്തുന്നു. ഉത്പാദനക്ഷമതയ്ക്കാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നത്’. ഹിമന്ത് ബിശ്വ ശർമ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
മുസ്ലിം വിഭാഗത്തിലുള്ളവർക്ക് വിവാഹവും വിവാഹ മോചനവും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധിതമാക്കിയതിന് പിന്നാലെയാണ് നമസ്‌കാരത്തിനുള്ള ഇടവേള റദ്ദാക്കിയത്.
മുസ്ലിം വിഭാഗത്തിലെ വിവാഹ രജിസ്‌ട്രേഷനിൽ ക്വാസി സമ്പ്രദായം ഒഴിവാക്കാനാണ് നടപടിയെന്നും മുഖ്യമന്ത്രി പ്രതികരിക്കുന്നത്.
അതേസമയം, വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്ന നടപടിയാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.അസം മുഖ്യമന്ത്രി വിലകുറഞ്ഞ പബ്ലിസിറ്റിക്കായി മുസ്ലിങ്ങളെ ലക്ഷ്യം വെക്കുന്നെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചത്.