‘ഞങ്ങൾക്ക് ജയേട്ടൻ ആണ് വലുത്’: ജയസൂര്യയ്ക്കെതിരെ പരാതി നല്‍കിയ നടിക്കെതിരെ ഭീഷണി

കൊച്ചി: നടന്‍ ജയസൂര്യയ്ക്കെതിരെ പരാതി നല്‍കിയ നടിക്ക് ഫേസ്ബുക്കിലൂടെ ഭീഷണി. നടി തന്നെയാണ് മെസഞ്ചറില്‍ വന്ന ഭീഷണി സന്ദേശം പുറത്തുവിട്ടത്. അന്വേഷണ സംഘത്തിന്‍റെ ഉത്തരവ് സ്ക്രീന്‍ ഷോട്ട്. ബാക്കി അവര് നോക്കിക്കൊള്ളും, ഉറവിടവും എന്ന ക്യാപ്ഷനിലാണ് സന്ദേശം നടി പങ്കുവച്ചത്.

“ഡീ വല്ല കള്ള കേസും ആണെങ്കിൽ പിന്നെ ഉള്ളത് ഞങ്ങൾ തീരുമാനിക്കും ഞങ്ങൾക്ക് ജയേട്ടൻ ആണ് വലുത് നിന്‍റെ ഫുൾ ഡീറ്റെയിൽസ് നമുക്ക് അറിയാം അതൊക്കെ ന്യൂസ് ചാനൽ വഴി പുറത്തേക്ക് വിടും” എന്നാണ് സ്ക്രീന്‍ ഷോട്ടില്‍ ഉള്ളത്.

നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക  അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് പ്രത്യേകാന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡി ഐ ജി അജിതാ ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്.

ലൈംഗികാതിക്രമം നേരിട്ടെന്ന നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ കേസെടുത്തതിന് പിന്നാലെ മുകേഷ്, ഇടവേള ബാബു, മണിയൻ പിള്ള രാജു എന്നിവരടക്കമുള്ളവക്കെതിരെയും പൊലീസ് കേസ് എടുത്തിരുന്നു. 

നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്; ഷൂട്ടിങ് ലോക്കേഷനില്‍ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി

ജയസൂര്യക്കെതിരായ കേസ്; സംവിധായകന്‍ ബാലചന്ദ്ര മേനോന്‍റെ മൊഴിയെടുക്കും, പൊതുഭരണ വകുപ്പിനും കത്ത്
 

By admin

You missed