തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കിക്കൊണ്ടുള്ള നീക്കവുമായി സര്‍ക്കാര്‍. എന്നാല്‍ എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടില്ല. മുകേഷ് എംഎല്‍ല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം.
സിനിമാ മേഖലയില്‍ ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയില്‍ അംഗമാക്കുന്നതിലൂടെ സര്‍ക്കാര്‍ എന്ത് നയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പ്രതിഷേധം കൂടി ശക്തമായതോടെ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്.
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ മഹിളാ കോണ്‍?ഗ്രസ് കൊല്ലത്ത് മുകേഷിന്റെ കോലം കത്തിച്ചിരുന്നു. എം വിന്‍സന്റ്, എല്‍ദോസ് കുന്നപ്പിള്ളില്‍ എന്നീ എംഎല്‍എമാര്‍ ആരോപണവിധേയരായ ഘട്ടത്തില്‍ സ്ഥാനം രാജിവെച്ചില്ലല്ലോ എന്ന് മറുചോദ്യം പ്രതിപക്ഷത്തിന്റെ വായടപ്പിക്കാന്‍ ഇടതുമുന്നണിയില്‍ നിന്ന് ഉയരുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് മുകേഷിനെതിരെ ഉന്നയിച്ച മി ടൂ ആരോപണമാണ് വീണ്ടും ചര്‍ച്ചയായത്. കോടീശ്വരന്‍ പരിപാടിയുടെ അവവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നാണ് ടെസ് ആരോപിക്കുന്നത്. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു. പരിപാടിയുടെ അണിയറപ്രവര്‍ത്തകയായിരുന്നു ടെസ്. തന്റെ ബോസ് ആണ് തന്നെ ഇതില്‍ നിന്ന് രക്ഷിച്ചതെന്നും ടെസ് പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *