ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയരുന്ന ആരോപണങ്ങൾക്ക് ഇടയിലും സിനിമാ കോൺക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്. നവംബർ 24 ന് കൊച്ചിയിൽ കോണ്‍ക്ലേവ് നടത്താനാണ് ആലോചന. മൂന്നു ദിവസങ്ങളിലായി നടത്താൻ ഉദ്ദേശിക്കുന്ന കോൺക്ലേവിൽ മുഖ്യമന്ത്രിയുടെ സമയ ലഭ്യത കൂടി പരിഗണിക്കും.
കോൺക്ലേവിന് മുൻപ് കരട് സിനിമാ നയം രൂപീകരിക്കാനും സിനിമാനയം രൂപീകരിച്ചിട്ടുള്ള മറ്റ് സംസ്ഥാനങ്ങളിലെ നിർദേശവും കൂടി പരിഗണിക്കാനുമാണ് തീരുമാനം. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗം ലീനയുടെ സഹായം ഇതിനായി തേടും. വിവിധ സംസ്ഥാനങ്ങളിലെ സിനിമാ നയ രൂപീകരണ കമ്മിറ്റിയിൽ ലീന അംഗമായിരുന്നു.
സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.