കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ചേരാനിരുന്ന ‘അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. യോഗത്തിൽ നേരിട്ടു പങ്കെടുക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൂടി സൗകര്യാർഥം യോഗം മാറ്റിയിരിക്കുന്നത് എന്നു സംഘടനയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. സിനിമാ പ്രവർത്തകർക്കെതിരെ ആരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ യോഗം നിർണായകമാണ്.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനുശേഷം, ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിന്റെ നേതൃത്വത്തിൽ വാർത്താ സമ്മേളനം നടത്തുകയും അമ്മയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രതിസ്ഥാനത്തുള്ളവരെ അമ്മ സംരക്ഷിക്കില്ലെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. ഇതു കഴിഞ്ഞ് രണ്ടാം ദിവസം സിദ്ദിഖിന് ജനറൽ സെക്രട്ടറി പദവി രാജി വയ്ക്കേണ്ടി വന്നു. ജോയിന്റ് സെക്രട്ടറി ബാബുരാജിനാണ് ഇപ്പോള്‍ ജനറൽ സെക്രട്ടറിയുടെ ചുമതല. സിദ്ദിഖിന് പകരക്കാരനെ കണ്ടെത്തുക എന്ന വെല്ലുവിളിയും സംഘടനയ്ക്ക് മുൻപാകെയുണ്ട്. സംഘടനയുടെ ദൈനംദിന കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കിടയിലും അമ്മയിലെ അംഗങ്ങൾക്കിടയിലും അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസ് ആഭിമുഖ്യമുള്ള വൈസ് പ്രസിഡന്റ് ജഗദീഷും സിപിഐ ആഭിമുഖ്യമുള്ള മറ്റൊരു വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചവരാണ്. നടി ഉർവശി, കഴിഞ്ഞ എക്സിക്യൂട്ടീവിൽ വൈസ് പ്രസിഡന്റായിരുന്ന ശ്വേത മേനോൻ, നിലവിലെ എക്സിക്യൂട്ടീവ് അംഗം അൻസിബ ഹസൻ തുടങ്ങി നിരവധി പേർ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്തിരുന്നു. ജനറൽ സെക്രട്ടറി രാജി വച്ചാലും അമ്മയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും മുന്നോട്ടു പോവുമെന്നുമാണ് ബാബുരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *