ഹൈദരാബാദ്: കൽക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രഭാസിനെ ‘ജോക്കർ’ എന്ന് വിളിച്ച നടൻ അർഷാദ് വാർസിക്കെതിരെ പ്രതികരണവുമായി ‘കൽക്കി 2898 എഡി’ സംവിധായകൻ നാഗ് അശ്വിൻ. കൽക്കിയിലെ ഒരു രംഗം മുഴുവൻ ബോളിവുഡിനും തുല്യമാണെന്ന ഒരു എക്സ് ഉപയോക്താവിൻറെ പോസ്റ്റിന് നൽതിയ മറുപടിയിലാണ് നാഗ് അശ്വിൻ അർഷാദ് “തൻറെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കേണ്ടതായിരുന്നു” എന്നും പരാമർശിച്ചത്.
അശ്വിൻ പറയുന്നത് ഇങ്ങനെ
ബോളിവുഡ് ദക്ഷിണേന്ത്യ സിനിമ ലോകത്തെ വേർതിരിവിനെതിരെ നാഗ് അശ്വിൻ മറുപടി നൽകുന്നുണ്ട്. “നമുക്ക് പിന്നോട്ട് പോകണ്ട..ഇനി വടക്ക്-തെക്ക് അല്ലെങ്കിൽ ബോളി vs ടോളി എന്നിങ്ങനെ വിവേചനം മാറ്റി വിശാലമായി ചിന്തിക്കൂ. യുണൈറ്റഡ് ഇന്ത്യൻ ഫിലിം ഇൻഡസ്‌ട്രി എന്ന്. അർഷാദ് സാബ് തൻറെ വാക്കുകൾ നന്നായി തിരഞ്ഞെടുക്കേണ്ടതായിരുന്നു. എന്നാൽ കുഴപ്പമില്ല. ബുജി കളിപ്പാട്ടങ്ങൾ അദ്ദേഹത്തിൻറെ മക്കൾക്ക് അയച്ച് നൽകും. കൽകി 2 ആദ്യ ഷോ കണ്ടിറങ്ങുന്നവർ ഈ പ്രഭാസാണ് മികച്ചത് എന്ന് പറയുന്നതിനായി ഞാൻ കഠിനാദ്ധ്വാനത്തിലാണ്” നാഗ് അശ്വിൻ എക്സ് പോസ്റ്റിൽ പറയുന്നു.
നാഗ് അശ്വിൻറെ എക്സ് പോസ്റ്റിന് മറുപടിയായി മറ്റൊരു എക്‌സ് ഉപയോക്താവ് അർഷാദിൻറെത് വിദ്വേഷം പ്രചരമാണെന്ന് ആരോപിച്ചു. ഇതിന്, അശ്വിൻ വീണ്ടും മറുപടി നൽകി “ലോകത്ത് ഇതിനകം തന്നെ വളരെയധികം വിദ്വേഷം ഉണ്ട് സഹോദരാ.അത് കൂട്ടാതിരിക്കാൻ നമുക്ക് ശ്രമിക്കാം.പ്രഭാസും അങ്ങനെ കരുതും എന്നാണ് തോന്നുന്നത്” അശ്വിൻ പറഞ്ഞു.
കഴിഞ്ഞ വാരം “അൺഫിൽട്ടേർഡ്” എന്ന ഷോയിൽ സമീഷ് ഭാട്ടിയയുമായി സംസാരിക്കുകയായിരുന്നു അർഷാദ്, “ഞാൻ കൽക്കി കണ്ടു, അത് ഇഷ്ടപ്പെട്ടില്ല. അത് എന്നെ വേദനിപ്പിക്കുന്നു. അമിത് ജി അവിശ്വസനീയമായിരുന്നു. എനിക്ക് ആ മനുഷ്യനെ മനസ്സിലാക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിനുള്ള കഴിവിൻറെ ഒരു ചെറിയ ഭാഗം കിട്ടിയാൽ നമ്മുടെ ജീവിതം തന്നെ മാറും. അദ്ദേഹം ഒരു ഇതിഹാസമാണ്” എന്നാൽ പ്രഭാസിൻ്റെ ഭൈരവ എന്ന ചിത്രത്തിലെ കഥാപാത്രത്തെ രൂക്ഷമായി വിമർശിക്കുകയാണ് അർഷാദ് വാർസി ചെയ്തത്.
“പ്രഭാസിൻറെ കാര്യത്തിൽ എനിക്ക് ശരിക്കും സങ്കടമുണ്ട്, എന്തിനായിരുന്നു അയാൾ ഇങ്ങനെ. അദ്ദേഹം ജോക്കറിനെപ്പോലെ ഉണ്ടായിരുന്നു. എനിക്ക് ഒരു മാഡ് മാക്സ് കാണണം. എനിക്ക് മെൽ ഗിബ്‌സണെ അവിടെ കാണണം.നിങ്ങൾ എന്താണ് ഉണ്ടാക്കിയത്? എന്തിനാണ് അവർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്? എനിക്ക് ഒരിക്കലും മനസ്സിലാകുന്നില്ല ” അർഷാദ് പറഞ്ഞു.