റിസ്‌വാനും ഷക്കീലിനും സെഞ്ചുറി! ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍

റാവല്‍പിണ്ടി: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ പാകിസ്ഥാന് മികച്ച സ്‌കോര്‍. രണ്ടാം ദിനം ആറിന് 448 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു പാകിസ്ഥാന്‍. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ മുഹമ്മദ് റിസ്‌വാന്‍ (171), സൗദ് ഷക്കില്‍ (141) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് വിക്കറ്റൊന്നും നഷ്ടമില്ലാതെ 27 റണ്‍സെടുത്തിട്ടുണ്ട്. 

നേരത്തെ മൂന്നിന് 16 എന്ന അവസ്ഥയില്‍ നിന്നാണ് പാകിസ്ഥാന്‍ മികച്ച സ്‌കോറിലെത്തുന്നത്. അബ്ദുള്ള ഷെഫീഖ് (2), ഷാന്‍ മസൂദ് (6), ബാബര്‍ അസം (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പിന്നീട് സൈം അയൂബ് (56) – ഷക്കീല്‍ സഖ്യം 98 റണ്‍സ് കൂട്ടിചേര്‍ത്തു. ഹസന്‍ മഹ്മൂദാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. അയൂബ് പുറത്ത്. തുടര്‍ന്ന് ഷക്കീല്‍ – റിസ്‌വാന്‍ സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് പാകിസ്ഥാനെ രക്ഷിക്കുന്നത്. ഇരുവരും 240 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് പാകിസ്ഥാന്റെ ഇന്നിംഗ്‌സില്‍ നട്ടെല്ലായതും.

അവന് വേണ്ടി ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ കാത്തിരിക്കുകയാണ്! ഇന്ത്യന്‍ താരത്തെ കുറിച്ച് മാത്യു ഹെയ്ഡന്‍

പിന്നാലെ ഷക്കീലിനെ മെഹിദി ഹസന്‍ മിറാസിന്റെ പന്തില്‍ ലിറ്റണ്‍ ദാസ് സ്റ്റംപ് ചെയ്ത് പുറത്താക്കി. 261 പന്തുകള്‍ നേരിട്ട താരം 9 ബൗണ്ടറികള്‍ നേടി. തുടര്‍ന്നെത്തിയ അഗ സല്‍മാന് (19) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഷഹീന്‍ അഫ്രീദി (29) – റിസ്‌വാന്‍ സഖ്യം പിന്നീട് 50 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിടെ സ്‌കോര്‍ 450ന് അടുത്തെത്തി. പിന്നാലെ ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 239 പന്തുകള്‍ നേരിട്ട റിസ്‌വാന്‍ മൂന്ന് സിക്‌സും 11 ഫോറും നേടി. 

ബംഗ്ലാദേശിന് വേണ്ടി ഷൊറിഫുള്‍ ഇസ്ലാം, ഹസന്‍ മഹ്മൂദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷാക്കിബ് അല്‍ ഹസന്‍, മെഹിദി ഹസന്‍ മിറാസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

By admin