പത്തനംതിട്ട: സംസ്ഥാനത്ത് കൃഷിവകുപ്പ് 2000 ഓണച്ചന്ത നടത്തും.1076 വിപണി കൃഷിവകുപ്പ് നേരിട്ടും 160 എണ്ണം വി.എഫ്.പി.സി.കെ.വഴിയും 764 എണ്ണം ഹോർട്ടികോർപ്പ് വഴിയുമാണ് സെപ്റ്റംബർ 11 മുതൽ 14 വരെ പ്രവർത്തിക്കുക. കർഷകരിൽനിന്ന് നേരിട്ടും ഹോർട്ടികോർപ്പിൽനിന്നും ഉത്‌പന്നങ്ങൾ സംഭരിക്കും.
പൊതുവിപണിയിൽ കാർഷികോത്പന്നങ്ങൾക്ക് വിലവർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ പരിധിയിലും കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും നടത്താൻ കൃഷിമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്.
കൃഷിഭവൻ തലത്തിലുള്ള ഓണവിപണികൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ നേതൃത്വത്തിലും ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും പങ്കാളിത്തത്തോടെയുമാണ് നടത്തുന്നത്.
ഒരു ജില്ലയിൽ അധികമായി ഉത്‌പാദിപ്പിക്കുന്ന കാർഷികോത്‌പന്നങ്ങൾ ലഭ്യതക്കുറവുള്ള ജില്ലകളിൽ വിതരണം ചെയ്യേണ്ട ചുമതല ഹോർട്ടികോർപ്പ് നിർവഹിക്കും.