സിദ്ധരാമയ്യക്കെതിരെ ​ഗവർണറുടെ നീക്കം സംശയകരമെന്ന് എഐസിസി, അഴിമതിയിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമെന്ന് ബിജെപി

ദില്ലി: സിദ്ധരാമയ്യക്കെതിരായ ഗവർണ്ണറുടെ നടപടി സംശയകരമെന്ന് എഐസിസി. അനാവശ്യ രാഷ്ട്രീയ വിവാദം മാത്രം. ബിജെപി അധികാരത്തിലെത്തിയത് മുതൽ ഭരണഘടന പദവികൾ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും എഐസിസി വക്താവ് പവൻ ഖേര. തിരിച്ചടിച്ച് ബിജെപിയും രം​ഗത്തെത്തി. ഗവർണറുടേത് ശരിയായ നടപടിയാണെന്നും നാലായിരം കോടി രൂപയുടെ അഴിമതിയിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണെന്നും ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു. 

മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ​ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് അനുമതി നൽകിയിരുന്നു.  1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, സെക്ഷൻ 218 പ്രകാരമാണ് ​ഗവർണർ വിചാരണക്ക് അനുമതി നൽകിയത്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു.

തനിക്കെതിരായ ആരോപണങ്ങൾക്ക് ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും എന്തുകൊണ്ട് വിചാരണ ചെയ്യരുതെന്നും വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഗവർണർ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് വിചാരണക്ക് അനുമതി നൽകരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ട് മന്ത്രിസഭയുടെ പ്രമേയം പാസാക്കി. നോട്ടീസ് പിൻവലിക്കണമെന്ന് ​ഗവർണറോട് ആവശ്യപ്പെടുകയും ഭരണഘടനാ ഓഫീസ് ദുരുപയോ​ഗം ചെയ്യരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

Read More… മൈസൂരു ഭൂമി കുംഭകോണക്കേസ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രൊസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ​ഗവർണർ

ക്രമക്കേട് ആരോപിച്ച് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന അഴിമതി വിരുദ്ധ പ്രവർത്തകൻ ടിജെ എബ്രഹാം നൽകിയ ഹർജിയെ തുടർന്നാണ് ഗവർണർ മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. കോടികളുടെ കുംഭകോണം സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയെന്ന് അദ്ദേഹം ഹർജിയിൽ ആരോപിച്ചു. 

By admin

You missed