തിരുവനന്തപുരം: ഇനി ഓട്ടോറിക്ഷകള്‍ക്ക് കേരളം മുഴുവൻ സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കാൻ തീരുമാനം. സിഐടിയുവിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനമെടുത്തിരിക്കുന്നത്. ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്.
പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയു നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. ഈ ആവശ്യം നിരവധി തവണ മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോൾ ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സീൽറ്റ് ബെൽറ്റ് ഇല്ലാത്തതും ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലാത്തതുമാണ് ഓട്ടോറിക്ഷകളെന്നും അതിവേഗപാതകളിൽ പുതിയ വാഹനങ്ങൾക്കിടയിൽ ഓട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉള്ള വിയോജിപ്പുകൾക്കിടെയാണ് ഓട്ടോറിക്ഷകൾക്ക് കേരളം മുഴുവൻ സർവീസ് നടത്താൻ അനുമതി നൽകാൻ തീരുമാനമായിരിക്കുന്നത്.
ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അഥോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്. അതേസമയം റോഡുകളിൽ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി രജിസ്ട്രർ ചെയ്യണം. ‘ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്’ എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റും.