ഇതാദ്യം, ദില്ലി മുഖ്യമന്ത്രിയുടെ വസതിയിൽ ദേശീയ പതാക ഉയരാതിരുന്നത് വേദനാജനകം: സുനിത കെജ്‍രിവാൾ
ദില്ലി: സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി ദില്ലി മുഖ്യമന്ത്രിയുടെ വസതിയിൽ ദേശീയ പതാക ഉയരാതിരുന്നത് വേദനാജനകം എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ഭാര്യ സുനിത കെജ്‍രിവാൾ. കെജ്‍രിവാൾ ജയിലിൽ തുടരുന്നതിനെ കുറിച്ചാണ് സുനിത കെജ്‍രിവാളിന്റെ പ്രതികരണം.
തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ജയിലിൽ അടയ്ക്കാൻ ഏകാധിപത്യത്തിന് കഴിയും, പക്ഷേ ഹൃദയത്തിലെ രാജ്യസ്നേഹത്തെ എങ്ങനെ തടയും എന്നാണ് സുനിത സോഷ്യൽ മീഡിയ പ്ലാറ്റേഫോമായ എക്സിൽ കുറിച്ചത്. ദില്ലി സർക്കാരിനായി മന്ത്രി അതിഷിയെ പതാക ഉയർത്താൻ അനുവദിക്കണം എന്ന കെജ്‍രിവാളിന്‍റെ ആവശ്യം ലെഫ്റ്റനന്‍റ് ഗവർണർ തളളിയിരുന്നു. മന്ത്രി കൈലാഷ് ഗെലോട്ടാണ് ഔദ്യോഗിക പരിപാടിയിൽ ലെഫ്റ്റനന്‍റ് ഗവർണറുടെ നിർദ്ദേശ പ്രകാരം പതാക ഉയർത്തിയത്. ഇന്ത്യൻ നിയമ സംവിധാനത്തിൽ വിശ്വാസമുണ്ടെന്നും കെജ്‍രിവാൾ ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങി ദേശീയ പതാക ഉയർത്തുമെന്ന് ഉറപ്പാണെന്നും കൈലാഷ് ഗലോട്ട് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
മന്ത്രി അതിഷിയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സ്വതന്ത്ര ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ കള്ളക്കേസ് ചുമത്തി മാസങ്ങളോളം തടവിലിടുമെന്ന് ആരും കരുതിയിരിക്കില്ല. ഈ സ്വാതന്ത്ര്യ ദിനത്തിൽ, സ്വേച്ഛാധിപത്യത്തിനെതിരെ അവസാന കാലം വരെ പോരാടുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്ന് അതിഷി കുറിച്ചു.
സിബിഐ കേസിൽ അറസ്റ്റിലായ കെജ്‍രിവാൾ ഇപ്പോഴും തീഹാർ ജയിലിൽ തുടരുകയാണ്. അടുത്ത ആഴ്ച അറസ്റ്റിനെതിരായ കെജ്‍രിവാളിന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കും.
आज CM आवास पर तिरंगा नहीं फहराया गया। बहुत अफ़सोस रहा। यह तानाशाही एक चुने हुए मुख्यमंत्री को जेल में रख सकती है, लेकिन दिल में देशप्रेम को कैसे रोक पाएगी… https://t.co/h9TMWuy7qZ
— Sunita Kejriwal (@KejriwalSunita) August 15, 2024
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം