നേവിയുടെ തെരച്ചിലിൽ നിർണായക കണ്ടെത്തൽ; ലോറിയിൽ തടികെട്ടിയ കയറും കൂടുതൽ ലോഹഭാഗങ്ങളും കണ്ടെത്തി
ഷിരൂര്‍:ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ഗംഗാവലി പുഴയിലെ തെരച്ചിലില്‍ വീണ്ടും ലോറിയുടെ കൂടുതല്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തി. ഇതിനുപുറമെ ലോറിയില്‍ മരത്തടികള്‍ കെട്ടാനുപയോഗിച്ച കയറും കണ്ടെത്തിയിട്ടുണ്ട്. നേവിയുടെ തെരച്ചിലിലാണ് നിര്‍ണായക കണ്ടെത്തല്‍.അതേസമയം, ഈ സ്ഥലം കേന്ദ്രീകരിച്ച് നേവി ഡൈവിങ് സംഘവും ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളും തെരച്ചില്‍ തുടരുകയാണ്. കയര്‍ ഉള്‍പ്പെടെ കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് തെരച്ചിൽ. നേരം ഇരുട്ടുന്നതുവരെ പരമാവധി തെരച്ചില്‍ നടത്താനാണ് തീരുമാനം.
പുതുതായി ലോറിയുടെ ഗിയറിന്‍റെ ഭാഗമാണെന്ന് കരുതുന്ന ലോഹങ്ങളാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്‍റെ ലോറിയുടേതാണോ എന്ന് ഉറപ്പിക്കാൻ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെ പരിശോധിക്കണം. ഇതിനായി ഭാരത് ബെന്‍സ് കമ്പനിക്ക് ലോഹഭാഗങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ട്.ഈശ്വര്‍ മല്‍പെയ്ക്കൊപ്പം മറ്റു രണ്ടു മത്സ്യത്തൊഴിലാളികളും ഡൈവിങ് നടത്തി പരിശോധന നടത്തുന്നുണ്ട്. വളരെ കരുതലോടെയുള്ള തെരച്ചിലാണ് നടത്തുന്നത്. നാവിക സേനയുടെ ഡൈവിങ് ടീമും പുഴയിലിറങ്ങി പരിശോധന നടത്തുന്നുണ്ട്.അതേസമയം, പുഴയിലെ മണ്ണും കല്ലും മരങ്ങളും വെല്ലുവിളിയാകുകയാണ്. പതിനഞ്ചിലധികം തവണയാണ് ഇന്ന് മാത്രം ഈശ്വര്‍ മല്‍പെ പുഴയുടെ അടിത്തട്ടിലേക്ക് ഡൈവ് ചെയ്തത്. പുഴയിലെ മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിനായി തിങ്കളാഴ്ച ഡ്രെഡ്ജര്‍ എത്തിക്കാനും തീരുമാനമായിട്ടുണ്ട്.
ഷിരൂര്‍ ദൗത്യം: നേവിയുടെ തെരച്ചിലിൽ നിർണ്ണായക വിവരങ്ങൾ; ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തി