സഹായങ്ങൾ പ്രവഹിക്കുന്നു, ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ വയനാടിന് കൈത്താങ്ങുമായി കേരളം
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ ‘എൻനാട് വയനാട്’ രണ്ടാം പതിപ്പിലും സഹായ പ്രവാഹം. ഭൂമി നൽകാമെന്നും പഠന സഹായം നൽകാമെന്നും പറഞ്ഞ് ലൈവത്തോണിലേക്ക് നാടിന്‍റെ പല ഭാഗത്തു നിന്നും വിളി വന്നു. സർക്കാർ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രിമാരായ മുഹമ്മദ് റിയാസും കെ രാജനും വ്യക്തമാക്കി.
ദുരന്തഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ട്, ജീവിതം ചോദ്യചിഹ്നമായി മാറിയ മനുഷ്യരുടെ അതിജീവനത്തിനായി ഏഷ്യാനെറ്റ് ന്യൂസും. ഇനിയുള്ള ജീവിതം എങ്ങനെ എന്നതിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുമുയരുന്ന ചോദ്യങ്ങളിൽ ഏഷ്യാനെറ്റ് ന്യൂസും ഉത്തരം തേടുകയാണ്. പുനരധിവാസം, ഉപജീവനം, വായ്പാ ബാധ്യത, കുട്ടികളുടെ വിദ്യാഭ്യാസം അടക്കം അതിജീവന വിഷയങ്ങൾ ഉയർത്തിയും കാലാവസ്ഥ മുന്നറിയിപ്പിൽ പിഴച്ചത് എവിടെ എന്നതിൽ അന്വേഷണവുമായി ഏഷ്യാനെറ്റ് ന്യൂസ് ‘എൻനാട് വയനാട്’ ലൈവത്തോണ്‍ രണ്ടാം പതിപ്പ് ഇന്ന് രാവിലെ 10 മണിക്ക് തുടങ്ങി.
പുനരധിവാസത്തിനൊപ്പം ഉപജീവനം ഉറപ്പാക്കാൻ എന്തൊക്കെ പദ്ധതികളുണ്ടാകും. കാലാവസ്ഥ വ്യതിയാനത്തിൽ ഇനിയൊരു മുണ്ടക്കൈ ആവർത്തിക്കാതിരിക്കാൻ കേരളം എങ്ങിനെയൊക്കെ കരുതലെടുക്കും. ഇനിയുള്ള ജീവിതം എങ്ങനെ എന്നതിൽ ദുരന്തഭൂമിയിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ഉയരുന്ന ചോദ്യങ്ങളിൽ ഉത്തരം തേടുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ‘എൻനാട് വയനാട്’ ലൈവത്തോണിന്‍റെ രണ്ടാം പതിപ്പിലൂടെ. പുനരധിവാസം, ഉപജീവനം, വായ്പാ ബാധ്യത, കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള അതിജീവനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഏഷ്യാനെറ്റ് ന്യൂസ് ‘എൻനാട് വയനാട്’ ലൈവത്തോണിന്‍റെ രണ്ടാം പതിപ്പിൽ ഉയരും.ലൈവത്തോണിൽ രാഷ്ട്രീയ ശാസ്ത്ര സാമൂഹീക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കുചേരും. ഒരൊറ്റ രാത്രിയിൽ ഒരു നാട് തന്നെ നാമവശേഷമാക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവരുടെ ജീവിതം തിരിച്ചുപിടിക്കുകയെന്ന വലിയ ദൗത്യമാണ് മലയാളി സമൂഹത്തിന്‍റെ മുന്നിലുള്ളത്. ആ വലിയ ദൗത്യത്തിൽ നമുക്കും ഹൃദയപൂർവ്വം കൈകോര്‍ക്കാം.
ഒറ്റപ്പെട്ടവർക്ക് ലോക്കൽ ഗാർഡിയനായി സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കും: മന്ത്രി റിയാസ്
വയനാട്ടിൽ ടൗൺഷിപ്പിന് വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എല്ലാവരുടേയും അഭിപ്രായം കേട്ടുകൊണ്ടായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും. സ്കൂൾ, ആശുപത്രി, കൃഷി, റോഡ്, വാഹന സൗകര്യം, ഉപജീവനമാർഗം, സ്കിൽ ഡെവലപ്മെന്റ് സെന്റർ തുടങ്ങി ദൈനംദിന ജീവിതത്തിലെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. മാനസികമായ പിന്തുണയ്ക്ക് വേണ്ടി സ്ഥിരമായി കൗൺസലിംഗ് സംവിധാനം കൂടി ഏർപ്പെടുത്തും. നിർമാണഘട്ടത്തിൽ ദുരന്തബാധിതർക്ക് തൊഴിൽ സാധ്യതയുണ്ടാവുമോ എന്ന് പരിശോധിക്കും. ഒറ്റപ്പെട്ടുപോയ ഒരുപാട് പേരുണ്ട്. അവരെ വീട്ടിൽ ഒറ്റയ്ക്ക് താമസിപ്പിക്കാനാവില്ല. കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നു പോവുന്ന അവർക്ക് ലോക്കൽ ഗാർഡിയനായി സർക്കാർ ഉദ്യോഗസ്ഥനുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
വാടക വീടുകള്‍ സര്‍ക്കാര്‍ സജ്ജമാക്കും: മന്ത്രി കെ രാജൻ
വയനാട് ദുരന്തത്തിലെ ദുരിത ബാധിതർക്കുള്ള പുനരധിവാസത്തിൽ സർക്കാരിന് കൃത്യമായ ധാരണയുണ്ടെന്നും അക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാമത്തെ ഘട്ടം സ്കൂളിലേക്ക് മാറ്റുക എന്നുള്ളതാണ്. ഇവരിൽ ബന്ധു വീടുകളിലേക്കും മാറുന്നവരെയും മാറിയവരെയും ഒഴിവാക്കിയാൽ ബാക്കിയുള്ളവരെ താത്ക്കാലികമായി ലഭ്യമായ വാടക വീടുകളിലും സർക്കാർ ക്വാർട്ടേഴ്സുകളിലും കൃത്യമായ ഉപകരണങ്ങളോടെ തന്നെ പുനരധിവസിപ്പിക്കാൻ തന്നെയാണ് തീരുമാനം. 65 ക്വാർട്ടേഴ്സുകൾ ഇപ്പോൾ റെഡിയാണ്. 34 എണ്ണം തയ്യാറാക്കുന്നുണ്ട്. പുനരധിവസിപ്പിക്കേണ്ട ആളുകളെക്കുറിച്ചുള്ള കണക്കുകൾ ഇപ്പോൾ തയ്യാറാക്കുന്നുണ്ട്. ലഭ്യമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യം ആളുകളെ മാറ്റുക. അവരിൽ തന്നെ വിദ്യാർത്ഥികളുടെ വിദ്യാഭാസത്തിനും മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.