തിരുവനന്തപുരം: മേക്കപ്പ് ആർട്ടിസ്റ്റുകളെയും മേക്കപ്പിങ്ങിനെയും കേന്ദ്രീകരിച്ച് സംസ്ഥാനത്ത് വൻതോതിൽ നികുതി വെട്ടിപ്പ്. ജി.എസ്.ടി വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് കോടികളുടെ നികുതി വകുപ്പ് കണ്ടെത്തിയത്. ജി.എസ്.ടി ഇന്റലിജൻസ് -എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിൽ 32.51കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്.
21 പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുകളുടെ 50 സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്. “ഓപ്പറേഷൻ ഗ്വാപോ (Operation Guapo)” എന്നപേരിലായിരുന്നു പരിശോധന.രാവിലെ ആറ് മണിക്ക് പരിശോധന ആരംഭിച്ചു. ഏതാനം മാസങ്ങളായി നടത്തിവന്ന തുടർച്ചയായ നിരീക്ഷണങ്ങൾക്ക് ശേഷമാണ് മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധനയ്ക്ക് തയാറായത്.
മേക്കപ്പിലൂടെ ലഭിക്കുന്ന നികുതി വിധേയമായ വരുമാനം മറച്ചുവെച്ച് നികുതിവെട്ടിപ്പ് നടത്തുന്നതായാണ് ഇന്റലിജൻസ് വിഭാഗത്തിൻെറ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന 32.51 കോടി രൂപയുടെ നികുതിവെട്ടിപ്പ് പ്രാഥമിക വിലയിരുത്തൽ മാത്രമാണ്.
വിശദമായ പരിശോധന പൂർത്തിയാകുമ്പോൾ വെട്ടിപ്പ് തുക ഇനിയും ഉയരാനാണ് സാധ്യത. സിനിമാ മേഖലയുമായും ബ്രൈഡൽ മേക്കപ്പ് രംഗവുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആർട്ടിസ്റ്റുകളാണ് വൻതോതിൽ നികുതി വെട്ടിപ്പ് നടത്തുന്നത്. ഉപഭോക്താക്കളിൽ നിന്ന് വൻതുക ഈടാക്കുന്ന ഇവർ നിയമപരമായ നികുതി അടയ്ക്കാതെയാണ് വെട്ടിപ്പ് നടത്തുന്നത്.
ഇത്തരം നികുതി വെട്ടിപ്പിനെതിരെ ശക്തമായ അന്വേഷണവും നടപടികളും തുടരാനാണ് സംസ്ഥാന ജി.എസ്.ടി വകുപ്പിൻെറ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന സർക്കാരിൻെറ നികുതി വരുമാനം കൂട്ടുന്നതിനുളള നടപടികളുടെ ഭാഗമായിട്ടായിരുന്നു പരിശോധന. നികുതി വരുമാനം ചോരുന്ന വഴികൾ കണ്ടെത്താൻ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.