5 ലക്ഷം രൂപയും സൗദി വിസയുള്ള പാസ്‌പോർട്ടും; വഴിയരികില്‍ അബോധാവസ്ഥയിലായ ഭിക്ഷക്കാരനെ പരിശോധിച്ചവർ ഞെട്ടി
പാക് പഞ്ചാബിലെ സർഗോധ ജില്ലയിലെ ഖുഷാബ് റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യാചകന പരിശോധിച്ചവര്‍ ഞെട്ടി. അദ്ദേഹത്തിന്‍റെ കൈവശം ഉണ്ടായിരുന്നത് അഞ്ച് ലക്ഷത്തി മുപ്പത്തിനാലായിരം രൂപയും സൗദിയിലേക്കുള്ള അംഗീകൃത വിസ അടങ്ങിയ പാസ്പോര്‍ട്ടും. ഭിക്ഷക്കാരന്‍ സൗദി അറേബ്യയിലേക്ക് നിരവധി തവണ യാത്ര ചെയ്തിരുന്നുവെന്നത് പാസ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍, അദ്ദേഹം മാസങ്ങളായി പ്രദേശത്ത് ഭിക്ഷാടനം നടത്തുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.
അവശനിലയില്‍ കണ്ടെത്തിയ അദ്ദേഹത്തിന്‍റെ പേര് മുഷ്താഖ് എന്നാണ്. അദ്ദേഹത്തെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു. സുഖപ്പെട്ടതിന് ശേഷം പണവും പാസ്പോര്‍ട്ടും അദ്ദേഹത്തെ തിരിച്ചേല്‍പ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഷ്താഖിന് ഭിക്ഷാടക സംഘവുമായി അടുത്ത ബന്ധമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, സൗദി അറേബ്യയിൽ ഭിക്ഷാടനത്തിനായി പാകിസ്ഥാൻ പൗരന്മാർ ഉംറ വിസ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. വിദേശ മാനവ വിഭവശേഷി വികസന മന്ത്രാലയം ഈ വിഷയം വിദേശ പാക്കിസ്ഥാനികൾക്കായുള്ള സെനറ്റ് കമ്മിറ്റിയെ അറിയിച്ചു.
90% പാക് ഭിക്ഷാടകരും വിദേശ രാജ്യങ്ങളിൽ തടവിലാക്കപ്പെട്ടതായി ഓവർസീസ് പാക്കിസ്ഥാനി മന്ത്രാലയത്തിന്‍റെ സെക്രട്ടറിയുടെ പത്രകുറിപ്പില്‍ പറയുന്നു. പാക് ഭിക്ഷാടകരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് തങ്ങളുടെ ജയിലുകള്‍ തിങ്ങിനിറഞ്ഞതായി ഇറാഖി, സൗദി അംബാസഡർമാർ റിപ്പോർട്ട് ചെയ്തിരുന്നു. സൗദി അറേബ്യയിലെ മസ്ജിദ് അൽ ഹറാമിനുള്ളിൽ പിടിക്കപ്പെട്ട പോക്കറ്റടിക്കാരിൽ ഭൂരിഭാഗവും പാകിസ്ഥാൻ വംശജരാണ്. അവർ ഭിക്ഷാടന ആവശ്യങ്ങൾക്കായി ഉംറ വിസ ചൂഷണം ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം നികുതി ഭാരം കൂട്ടിയതും കുതിച്ച് കയറുന്ന പണപ്പെരുപ്പവും നിരവധി പേരെ തെരുവികളില്‍ ഭിക്ഷാടനത്തിന് പ്രേരിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
‘നിലവിളിക്കുന്ന മമ്മി’; മുഖരൂപത്തിന്‍റെ രഹസ്യം കണ്ടെത്തി, പക്ഷേ മരണ കാരണമറിയാതെ ഗവേഷകര്‍