വയനാട് ദുരന്തം കേരളം ഇന്നേവരെ കണ്ടതിൽ വെച്ച് അതീവ ദാരുണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു.
കേരളത്തിലെ പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവും മുൻ പ്രതിപക്ഷ നേതാവും ഒരുമിച്ച് നീങ്ങാനുള്ള തീരുമാനം അറിയിച്ചു. അഞ്ച് മന്ത്രിമാര്‍ വയനാട്ടിൽ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. സൈന്യത്തിൻ്റെ സഹായമടക്കം സാധ്യമായ എല്ലാം ഒരുക്കി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സേനാവിഭാഗങ്ങൾ സഹായിക്കുന്നുണ്ട്. പരമാവധി ജീവൻ രക്ഷിക്കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ശ്രമിക്കും. ജില്ലയിൽ 45 ക്യാമ്പുകളിലായി 3096 പേരെ പാര്‍പ്പിച്ചിട്ടുണ്ട്.
ദുരന്തത്തിൽ നിരവധി പേര്‍ ഒഴുകിപ്പോയി. പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെത്തി. ഇവിടെ നിന്ന് ശരീരഭാഗങ്ങളും കണ്ടെത്തി. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 18 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. സൈന്യം മുണ്ടക്കൈ മാര്‍ക്കറ്റിലെത്തി. പരിക്കേറ്റവരെ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.