ഗാന്ധിനഗര്‍: ഗുണ്ടാ നേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ ജീവനൊടുക്കി. ഗുജറാത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ സെക്രട്ടറി രണ്‍ജീത്ത് കുമാറിന്റെ ഭാര്യ സൂര്യ ജയ് (45) ആണ് മരിച്ചത്. ശനിയാഴ്ച വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സൂര്യ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ്് മരിച്ചത്.
രണ്‍ജിത്ത് കുമാറിന്റെ ഗാന്ധിനഗര്‍ സെക്ടര്‍ 19ലെ വീട്ടില്‍ വച്ചാണ് സൂര്യ വിഷം കഴിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഉള്‍പ്പെടെ പ്രതിയായ സൂര്യ തിരികെ ഭര്‍ത്താവിനൊപ്പം താമസിക്കാനെത്തിയെങ്കിലും ഇവരെ വീട്ടില്‍ കയറ്റരുതെന്ന് രണ്‍ജീത്ത് വീട്ടുജോലിക്കാരോട് പറഞ്ഞിരുന്നു. വീട്ടില്‍ കയറാന്‍ അനുവദിക്കാതിരുന്നതിനാല്‍ വിഷം കഴിച്ച ശേഷം സൂര്യ തന്നെയാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിയത്. 
ഒമ്പത് മാസം മുമ്പാണ് ആണ്‍സുഹൃത്തും ഗുണ്ടാനേതാവുമായ മഹാരാജ ഹൈക്കോര്‍ട്ട് എന്നയാള്‍ക്കൊപ്പം സൂര്യ ഒളിച്ചോടിയത്. തുടര്‍ന്ന് മധുരയില്‍ നിന്ന് 14 വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മഹാരാജയും സൂര്യയും ഇവരുടെ കൂട്ടാളി സെന്തില്‍ കുമാറും പ്രതികളായി.
കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും മധുര പോലീസ് 14കാരനെ മോചിപ്പിച്ചു. ഇതിന് പിന്നാലെ മൂന്നുപേരും തമിഴ്നാട്ടില്‍ നിന്ന് രക്ഷപ്പെട്ടു.
കേസില്‍ തമിഴ്നാട് പോലീസ് പിടികൂടുമെന്ന് ഭയന്ന് അറസ്റ്റ് ഒഴിവാക്കാനാണ് ശനിയാഴ്ച സൂര്യ ഭര്‍ത്താവായ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്. എന്നാല്‍, വീട്ടില്‍ കയറാന്‍ സാധിക്കാതായതോടെ സൂര്യ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *