കോട്ടയം: കടുത്ത സാമ്പത്തിക ബാധ്യതയിലും നന്നാവാന്‍ ശ്രമിക്കാത്ത കെ.എസ്.ആര്‍.ടി.സി. പൊന്‍കുന്നത്ത് ലഭിച്ച ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ സര്‍വീസ് നടത്താന്‍ തയാറായ ഈരാറ്റുപേട്ടയില്‍ ബസ് ജിപി.എസ്. ലഭിക്കാത്തിന്റെ പേരില്‍ രണ്ടു ബസുകളാണ് കട്ടപ്പുറത്തിരിക്കുന്നത്. ഈരാറ്റുപേട്ട  ഡിപ്പോയിലെ രണ്ടു ബസുകള്‍ സര്‍വീസിനയക്കാതെ നാലു മാസമായി മാറ്റിയിട്ടിരിക്കുകയാണ്.
ജി.പി.എസ് ലഭിച്ചാലുടന്‍ ബസ് സര്‍വീസ് നടത്താന്‍ സാധിക്കുമെന്നു ഡിപ്പോ അധികൃതര്‍ പറയുന്നു. എന്നാല്‍, അപേക്ഷിച്ചിട്ടും നാലുമാസമായി ജി.പി.എസ് ഇല്ലാത്തതിന്റെ പേരില്‍ വെഹിക്കിള്‍ വിഭാഗം സി.എഫ് നല്‍കാത്തതാണ് ബസ് മാറ്റിയിടാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. ജി.പി.എസ് വേണമെന്നു ഡിപ്പോ അധികൃതര്‍ ആവശ്യപ്പെട്ടിട്ട് നാലു മാസത്തിലധികമായിട്ടും ഇതുവരെയും എത്തിയില്ല.
കോട്ടയം – കട്ടപ്പന റൂട്ടിലോടിയിരുന്ന ആര്‍.എ.സി 432, ആര്‍എകെ 81 എന്നീ ബസുകളാണ് സര്‍വീസിനയക്കാതെ മാറ്റിയിട്ടിരിക്കുന്നത്. ദിവസം ഇരുപതിനായിരത്തിനടുത്ത് കലക്ഷന്‍ കിട്ടിയിരുന്ന ബസുകളില്‍നിന്ന് നാലു മാസം കൊണ്ട് ലക്ഷക്കണക്കിന് രൂപ വരുമാനമാണ് ഡിപ്പോയ്ക്ക് നഷ്ടം. വര്‍ഷങ്ങള്‍ക്കുമുമ്പ് 75 ഷെഡ്യൂകള്‍ ഓപ്പറേറ്റ് ചെയ്തിരുന്ന ഡിപ്പോയില്‍ ഇപ്പോള്‍ അതിന്റെ പകുതിയോളം മാത്രമാണുള്ളത്. ഇതോടൊപ്പം ഡ്രൈവര്‍മാരുടെ കുറവുമൂലം ഡിപ്പോയില്‍നിന്നുള്ള സര്‍വീസ് മുടങ്ങുന്നതും പതിവാകുന്നു.
ഡിപ്പോയില്‍ 81 ഡ്രൈവര്‍മാരുടെ അവശ്യമുള്ളപ്പോള്‍ 65 പേര്‍ മാത്രമാണുള്ളത്. ദിവസവും മൂന്നു സര്‍വീസുകള്‍ വരെ മുടങ്ങുന്നത് പതിവാണ്. ഇതു മലയോരമേഖലയിലെ യാത്രക്കാരെ സാരമായി ബാധിക്കുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈരാറ്റുപേട്ട ഡിപ്പോ കടുത്ത അവഗണനയാണ് നേരിടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *