രാജധാനി എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്ന് മന്ത്രി.വി അബ്ദുറഹിമാൻ
മലപ്പുറം: തിരുവനന്തപുരത്തു നിന്നും നിസാമുദ്ദീനിലേക്ക് പോകുന്ന രാജധാനി എക്സ്പ്രസ് ട്രെയിനിന് തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്ന് റെയിൽവെയുടെ സംസ്ഥാനത്തെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രിയോടും ഉന്നത ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ ഏറ്റവും വാണിജ്യപ്രധാന്യവും യാത്രാ തിരക്കുമുള്ള റെയിൽവേ സ്റ്റേഷനെന്ന നിലയിൽ തിരൂരിൽ സ്റ്റോപ്പ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
രാജധാനി എക്സ്പ്രസിന് മലപ്പുറം സ്റ്റോപ്പ് ഇല്ലാത്തതിനാൽ ജില്ലയിൽ നിന്ന് രാജധാനിയിൽ പോകേണ്ട യാത്രക്കാർ ഏറെ ദൂരെയുള്ള ഷൊർണൂർ, തൃശ്ശൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിൽ പോയി കയറേണ്ടിവരുന്നു. ഇത് യാത്രക്കാർക്കും, ചരക്കുകൾ അയയ്ക്കുന്നവർക്കും വലിയ പണച്ചെലവും സമയ നഷ്ടവും വരുത്തുന്നു. രാജധാനി ട്രെയിനിൽ ഡൽഹിയിലേക്കും ഉത്തരേന്ത്യൻ നഗരങ്ങളിലേക്കുമുള്ള യാത്രക്കാരിൽ വലിയ ശതമാനവും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ അനുഭാവ പൂർണമായ തീരുമാനം എടുക്കുവാൻ റെയിൽവേ തയ്യാറാകണമെന്നും മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.