ടണലിൽ മുട്ടുകുത്തി നിൽക്കാൻ പോലുമാവുന്നില്ല; ഇരുട്ടെന്ന് സ്കൂബസംഘം, നേരം വൈകുന്നത് നെഞ്ചിടിപ്പേറ്റുന്നു
തിരുവനന്തപുരം: ടണലിൽ 30 മീറ്റർ അകത്തേക്കു പോയെന്നും ടണലിൽ മൊത്തം ഇരുട്ടാണെന്നും ആമയിഴഞ്ചൻ തോട്ടിൽ കാണാതായ തൊഴിലാളിയ്ക്കായി തെരച്ചിൽ നടത്തുന്ന സ്കൂബസംഘം. ടണലിനുള്ളിൽ മുട്ടുകുത്തി നിൽക്കാൻ പോലും കഴിയുന്നില്ലെന്നും സ്കൂബ സംഘം പറഞ്ഞു. റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയയാളെ രാവിലെ 11.30ഓടെയാണ് കാണാതായത്. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ടണലിനുള്ളിൽ മൊത്തം ഇരുട്ടാണ്. ഇനി ടണലിന്റെ മറുവശത്ത് നിന്ന് കയറാൻ നോക്കുകയാണ്. രാത്രിയായാൽ തെരച്ചിൽ നിർത്തി വെക്കേണ്ടി വരുമെന്നും രാത്രിയായാൽ സ്കൂബ ഡൈവേഴ്സ് പരിശോധന ബുദ്ധിമുട്ടാണെന്നും ഫയർ ഓഫീസർ പ്രതികരിച്ചു. നിലവിൽ സ്കൂബ ഡൈവിംഗിൽ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങളാണ് തെരച്ചിൽ നടത്തുന്നത്. ഇവർ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടായില്ല. മാലിന്യം നീക്കിയ ശേഷമാണ് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നത്. ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം.
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെയാണ് കാണാതായത്. കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42 കാരനായ ജോയ് എന്നയാളെയാണ് കാണാതായത്. തൊഴിലാളി തോട്ടിലെ ഒഴുക്കിൽ പെട്ടെന്നാണ് സംശയം ഉയരുന്നത്. രണ്ട് ബംഗാൾ സ്വദേശിയും രണ്ട് മലയാളിയും ആണ് ജോലി ചെയ്തിരുന്നത്.
https://www.youtube.com/watch?v=Ko18SgceYX8