തിരുവനന്തപുരം: സബ്‌സിഡി അരി നിർത്തലാക്കിയതോടെ ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിരുന്നു. എന്നാൽ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കുള്ള സബ്‌സിഡി അരി വീണ്ടും പുനസ്ഥാപിച്ചു. കുറഞ്ഞ ചിലവിൽ ഉച്ചഭക്ഷണം അതായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഉദ്ദേശം. എന്നാൽ സബ്‌സിഡി നിരക്കിൽ അരി നൽകുന്നത് സപ്ലൈ കോ നിർത്തലാക്കിയതോടെ ഹോട്ടലുകളുടെ പ്രവർത്തനം തന്നെ താളം തെറ്റിയ അവസ്ഥയിലായിരുന്നു.
കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിൽ പൊതുവിപണിയിൽ നിന്നും അരി വാങ്ങി ഊണു വിളമ്പേണ്ടി വന്നപ്പോൾ ഹോട്ടൽ നടത്തിപ്പുക്കാർ ആകെ പ്രതിസന്ധിയിലായി. മറ്റു നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിനിടയിൽ അരിക്ക് കൂടി സബ്‌സിഡി ഇല്ലാതായതോടെ പ്രയാസത്തിലായിരുന്നു ഇവരുടെ അവസ്ഥ. ഒരു വർഷത്തേക്കാണ് സബ്‌സിഡി പുനസ്ഥാപിച്ചിരിക്കുന്നത്. ഇതോടെ വിലവർധനവില്ലാതെ ഇപ്പോൾ കൊടുക്കുന്ന 30 രൂപയ്ക്കു തന്നെ ചോറു വിളമ്പാനാകുമെന്ന ആശ്വാസത്തിലാണ് ഹോട്ടൽ ജീവനക്കാർ.