തിരുവനന്തപുരം: ഇല്ല. ഇവർ നന്നാകില്ലെന്ന് പ്രതിജ്ഞയെടുത്തതു പോലെയാണ്. തെറ്റുകളെല്ലാം തിരുത്തുമെന്ന് ഇവർ പറയുമ്പോഴും ബോധപൂർവംതന്നെ തെറ്റുകൾ ചെയ്യുകയാണ്.
സംസ്ഥാന ഭരണത്തെയും സി പി എമ്മിനെയും കുറിച്ചാണ് പറഞ്ഞു വന്നത്. വിഴഞ്ഞത്തിൻ്റെ തീരത്ത് ചൈനയിൽ നിന്ന് കണ്ടെയ്നുകളുമായി സാൻഫെർണാഡോ എന്ന കൂറ്റൻ ചരക്കു കപ്പൽ എത്തിയ സ്വപ്ന സമാനമായ നിമിഷത്തിലും രാഷ്ട്രീയം കളിയ്ക്കുകയായിരുന്നു എൽ ഡി എഫ് സര്‍ക്കാര്‍.
ജനാധിപത്യത്തിൽ മുഖ്യമന്ത്രിയോടടുത്ത് സ്ഥാനം പ്രതിപക്ഷത്തിനുണ്ട്. എന്നിട്ടും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ചടങ്ങിൽ നിന്ന് ബോധപൂർവം ഒഴിവാക്കി. ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരു പോലും പറഞ്ഞില്ല.
മരിച്ചു പോയ ഒരാളെ, അതും പ്രതിബദ്ധങ്ങളെ സധൈര്യം നേരിട്ട് വിഴിഞ്ഞം തുറമുഖക്കരാർ ഒപ്പിടുന്നതിനു നേതൃത്വം നൽകി തറക്കല്ലുമിട്ട ഉമ്മൻ ചാണ്ടിയുടെ പേരു പോലും പറയാതിരിക്കാൻ മുഖ്യമന്ത്രിയെ വിലക്കുന്നതെന്താണ് ?
അന്ന് ഈ ഇടതുപക്ഷത്തിന്‍റെ എതിര്‍പ്പ് മറികടന്ന് കരാര്‍ ഒപ്പിടാന്‍ സമാനതകളില്ലാത്ത തന്‍റേടം ആണ് ഉമ്മന്‍ ചാണ്ടി കാണിച്ചത്. അങ്ങനൊരു മുഖ്യമന്ത്രി ഇല്ലായിരുന്നെങ്കില്‍ ഈ പദ്ധതി കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. എന്നിട്ടും ആദ്യ കപ്പല്‍ എത്തിയ ചടങ്ങില്‍ അദ്ദേഹത്തിന്റെ പേര് പറയാന്‍ പോലുമുള്ള വലുപ്പം സര്‍ക്കാരിന് ഇല്ലാതെപോയി.
ഇതിലൂടെ മുഖ്യമന്ത്രി സ്വയം ചെറുതാകുകയല്ലെ ചെയ്തത് ? എന്നാൽ വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിലെ ഗൗതം അദാനി, ഉമ്മൻ ചാണ്ടിയേയും അനുസ്മരിച്ചു. അതാണ് അന്തസ്സ്. ഏറെ പറയുന്നില്ല. ജനം എല്ലാം കാണുന്നുണ്ടെന്ന് ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിൻ്റെ അടിസ്ഥാനത്തിൽ പോലും ഇവർ കാണുന്നില്ല എന്നത് ഏറെ ഖേദകരമാണ്.