ജമ്മുകാശ്മീർ ഭീകരാക്രമണം; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി ഖർഗെ, ഒരു സൈനികന് കൂടി വീരമൃത്യു
ദില്ലി: ജമ്മുകാശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജമ്മുകാശ്മീരിൽ സ്ഥിതി നാൾക്കുനാൾ മോശമാകുകയാണെന്ന് ഖർഗെ പറഞ്ഞു. ഈ മാസം സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലും കൊണ്ട് ജമ്മുകാശ്മീരിൽ മോദി സർക്കാർ ദുരന്തമായി മാറിയെന്ന വസ്തുത മായ്ക്കാനാകില്ല. പ്രശസ്തി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ദുരന്തമായി മാറുന്നുവെന്നും ഖർഗെ പറഞ്ഞു.
അതേസമയം, ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരും സൈന്യവുമുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഇതോടെ മരണം അഞ്ചായി. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണ്. ഭീകരതയ്ക്കെതിരെ രാജ്യത്തിനൊപ്പം ഉറച്ച് നിൽക്കുന്നുവെന്നും ഖർഗെ പറഞ്ഞു. കേന്ദ്രസർക്കാർ ജമ്മു കാശ്മീരിൽ പൂർണമായും പരാജയപ്പെട്ടെന്നും, അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിഞ്ഞെന്നും കെ സി വേണുഗോപാൽ എംപിയും പ്രതികരിച്ചു.
കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. സൈന്യം തിരിച്ചടിക്കുകയും മേഖലയിലേക്ക് കൂടുതൽ സൈനികരെത്തുകയും ചെയ്തു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം രജൗരി, കുൽഗാം മേഖലകളിൽ ഭീകരാക്രമണം ഉണ്ടായിരുന്നു. രണ്ടിടങ്ങളിലായി രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും, 6 ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.
എൻസിപി ശരദ് പവാർ വിഭാഗത്തിന് സംഭാവന സ്വീകരിക്കാം, അനുമതി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ